Publish Date: Mon, 14 Oct 2019 (10:01 IST)
Updated Date: Mon, 14 Oct 2019 (10:04 IST)
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളുകൾ ഓരോന്നായി അഴിക്കുകയാണ് കേരള പൊലീസ്. റോയിയെ കൊലപ്പെടുത്തി ഷാജുവിനെ വിവാഹം ചെയ്ത ജോളി തന്റെ രണ്ടാം ഭർത്താവായ ഷാജുവിനേയും കൊലപ്പെടുത്താൻ പ്ലാൻ ഇട്ടിരുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ഷാജുവിനെ കൊലപ്പെടുത്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്ന് ജോളി ചോദ്യം ചെയ്യവേ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ റിട്ടയര്‍മെന്റ് പ്രായത്തില്‍ എന്തിനാ പാവം ജോണ്‍സനെ ജോളി ജോസഫ് വലയില്‍ വീഴ്ത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ജോളിയോട് അടുത്തതോടെ ചിലവിന് പോലും ജോൺസൺ കാശ് വീട്ടില്‍ കൊടുക്കാറില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബക്കാർ ആരോപിക്കുന്നു. ജോളി അകത്തായതോടെ ഏറ്റവുമധികം ആശ്വസിക്കുന്നത് ജോണ്‍സന്റെ ഭാര്യയും മക്കളുമാണ്.
ഷാജുവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ആശ്രിത നിയമനവും മുന്നില്‍ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.