Publish Date: Mon, 06 Jul 2020 (11:32 IST)
Updated Date: Mon, 06 Jul 2020 (11:36 IST)
പുനെ: ലോക്ക്ഡൗണ്‍ കാലത്ത് ചിലവാക്കിയ പണത്തിന്റെ പേരിൽ മാനേജറെ ക്രൂരമായി മർദ്ദിച്ച് കമ്പനി ഉടമയും കൂട്ടാളികളും. പണം തിരികെ നൽകണം എന്ന് ആവശ്യപ്പെട്ട് 30കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിയ്ക്കുകയും സ്വകാര്യ ഭാഗത്ത് സാനിറ്റൈസർ സ്പ്രേ ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിലെ കോത്രൂഡിലാണ് സംഭവം ഉണ്ടായത്.
കമ്പനിയുടെ ഓഫീസില്‍ കൊണ്ടുപോയി പൂട്ടിയിട്ടു തന്നെ മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗത്ത് സാനിറ്റൈസര്‍ ഒഴിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹിയില്‍ കുടുങ്ങിയപ്പോൾ ഹോട്ടലില്‍ താമസിയ്ക്കാനായി ചിലവാക്കിയ പണത്തിന്റെ പേരിലുള്ള തർക്കം ക്രൂരമായ ആക്രമണത്തിൽ കലാശിയ്ക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പെയിന്റിംഗ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്ന സ്ഥാപനത്തിലാണ് 30 കാരന്‍ ജോലി ചെയ്തിരുന്നത്.
ജോലിയുടെ ഭാഗമായി മാര്‍ച്ചില്‍ ഇയാൾ ഡല്‍ഹിയിൽ എത്തി. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങി. ഈ സമയത്ത് ലോഡ്ജിൽ താമസിയ്ക്കാൻ കമ്പനിയുടെ പണമാണ് ചിലാവാക്കിയത്. ഈ പണം തിരികെ നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. മെയ് ഏഴിനാണ് 30 കാരന്‍ പുനെയില്‍ മടങ്ങി എത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ 17 ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണും ഡെബിറ്റ് കാര്‍ഡും പണയം വെച്ചാണ് ക്വാറന്റിനിയായി യുവാവ് പണം നല്‍കിയത്.