Publish Date: Tue, 25 Aug 2020 (09:02 IST)
Updated Date: Tue, 25 Aug 2020 (09:04 IST)
ഇടുക്കി: കട്ടപ്പനയില്‍ ബാങ്ക് ജീവനക്കാരിയായ യുവതി സ്വകാര്യ ഹോസ്റ്റലില്‍ പ്രസവിച്ച് കുഞ്ഞ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ കൊലപാതകക്കുറ്റം ഉൾപ്പടെ ചുമത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നും വ്യക്താമാവുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവിവാഹിതയായ യുവതി കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്കും ഹോസ്റ്റലിലെ മറ്റുള്ളവർക്കും അറിയില്ലായിരുന്നു. ഗര്‍ഭാവസ്ഥ മറച്ചുവച്ച് സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി ജോലിയ്ക്കും പോയിരുന്നു. വെള്ളിയാഴ്ച പ്രസവ വേദനയെ തുടര്‍ന്ന് യുവതി ഹോസ്റ്റല്‍ മുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നിട് യുവതി തന്നെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ആളുകൾ എത്തുമ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു.
പ്രസവത്തോടെ കുഞ്ഞ് മരിച്ചുവെന്നാണ് യുവതി മൊഴി നല്‍കിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് യുവതിയെ ഉടൻ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിരുന്നു. ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണ് എന്ന് വ്യക്തമായത്.