Publish Date: Sat, 04 Jan 2020 (17:44 IST)
Updated Date: Sat, 04 Jan 2020 (17:48 IST)
ബാർ ജീവനക്കാരിയെ കൊലപ്പെടുത്തി ഫ്ലാറ്റ് കൊള്ളയടിച്ച കേസിൽ കൊല്ലപ്പെട്ട യുവതിയുടെ വിവാഹിതനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. റോസീന ഷെയ്ഖ് എന്ന 33കാരിയെയാണ് സ്വപൻ റോയിദാസ് എന്ന കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. റോസീനയുടെ ഫ്ലാറ്റ് കൊള്ളയടിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
ഡിസംബർ 29നാണ് ബാർ ജീവനക്കാരിയായ യുവതിയെ മുബൈയിലെ ഡാഹിസറിലെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ ഗ്രീൻ ആപ്പിൾ വോഡ്ക ബോട്ടിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. റോസീന താമസിച്ചിരുന്ന ഫ്ലാറ്റിലെ സിസിടിവി ക്യാമറ പരിശോധിച്ചതോടെ ഒരാൾ ഫ്ലാറ്റിൽ എത്തിയിരുന്നതായി പൊലീസിന് വ്യക്തമായിരുന്നു.
തുടർന്ന് വോഡ്ക ബോട്ടിലിലെ ബാച്ച് നമ്പറിന്റെ അടിസ്ഥാനത്തിൽ കുപ്പി വാങ്ങിയ കട പൊലീസ് കണ്ടെത്തി ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. താനുമായുള്ള അവിഹിത ബന്ധം ഭാര്യയെ അറിയിക്കും എന്ന് റോസീന ഭീഷണിപ്പെടുത്തിയിരുന്നു എന്നും. ഇതോടെ തലയിണ ഉപയോഗിച്ച് റോസീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും സ്വപൻ റോയി കുറ്റം സമ്മതിച്ചു.
കൊലപാതകത്തിന് ശേഷം റോസീനയുടെ നാല് സെൽഫോണുകളും സ്വർണാഭരണങ്ങളും 1.2 ലക്ഷം രൂപയും മോഷ്ടിച്ചു എന്നും പ്രതി കുറ്റസമ്മതം നടത്തി. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് സ്വപൻ റോയിദാസ് റോസീനയെ കൊലപ്പെടുത്തിയത്.