Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസ്‌തമിച്ചത് തമിഴക രാഷ്ട്രീയത്തിലെ വിപ്ലവസൂര്യൻ !

അസ്‌തമിച്ചത് തമിഴക രാഷ്ട്രീയത്തിലെ വിപ്ലവസൂര്യൻ !
, ചൊവ്വ, 7 ഓഗസ്റ്റ് 2018 (20:15 IST)
രാഷ്ട്രീയത്തിലെ കലാകാരനായിരുന്നു എം കരുണാനിധി. അല്ലെങ്കിൽ രാഷ്ട്രീയം കലയാക്കിയ മഹാവ്യക്തിത്വം. ഒരു നൂറ്റാണ്ടിനടുത്ത് നീണ്ടുനിന്ന ജീവിത കാലയളവ് ഏറെ സംഭവബഹുലവും സംഘർഷഭരിതവുമായിരുന്നു. എം ജി ആറിനും ജയലളിതയ്ക്കുമെതിരായി പടനയിച്ച് ഡി എം കെയെ തമിഴകരാഷ്ട്രീയത്തിലെ ഒന്നാമത്തെ പാർട്ടിയാക്കി നിലനിർത്തിയ കരുണാനിധി ജീവിതത്തിന്റെ അവസാന നിമിഷം വരെയും ഡി എം കെയുടെ എല്ലാമായിരുന്നു. ദ്രാവിഡരാഷ്ടീയത്തിലെ ആദ്യത്തെയും അവസാനത്തെയും വാക്കായി കലൈഞ്ജർ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്നു.
 
1924ൽ ജനിച്ച മുത്തുവേൽ കരുണാനിധി എന്ന എം കരുണാനിധി 1969നും 2011നും ഇടയിൽ പല ഘട്ടങ്ങളിലായി അഞ്ചുതവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി. ഡി എം കെ അധ്യക്ഷനായി പത്തുതവണ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ പ്രവേശനത്തിനുമുമ്പ് തമിഴ് സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തായിരുന്നു കരുണാനിധി. നോവലുകളിലൂടെയും ചെറുകഥകളിലൂടെയും നാടകങ്ങളിലൂടെയും തമിഴ് സാഹിത്യത്തിനും എം കരുണാനിധി വിലപ്പെട്ട സംഭാവനകൾ നൽകി.
 
14 വയസുമുതൽ സാമൂഹ്യപ്രവർത്തനത്തിനിറങ്ങിയ കരുണാനിധി ദ്രവീഡിയൻ മുന്നേറ്റത്തിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കല്ലക്കുടിയുടെ പേര് ഡാൽമിയപുരം എന്ന് മാറ്റുന്നതിനെതിരെ നടത്തിയെ പ്രക്ഷോഭസമരമാണ് കരുണാനിധി ആദ്യം നേതൃത്വം കൊടുത്ത വലിയ സമരം. റെയിൽ‌വേ സ്റ്റേഷന്റെ ബോർഡ് ഡാൽമിയ പുരം എന്ന് മാറ്റിയത് തിരുത്തിയ കരുണാനിധിയും കൂട്ടരും ട്രെയിനിന് മുമ്പിൽ കിടന്ന് പ്രതിഷേധിച്ചു. ആ സമരത്തിൽ രണ്ട് പ്രവർത്തകർ കൊല്ലപ്പെടുകയും കരുണാനിധി ഉൾപ്പടെയുളവർ അറസ്റ്റിലാകുകയും ചെയ്തു.
 
തമിഴ്‌നാട് നിയമസഭയിലേക്ക് മുപ്പത്തിമൂന്നാമത്തെ വയസിലാണ് കരുണാനിധി തെരഞ്ഞെടുക്കപ്പെടുന്നത്. 1957ലെ തെരഞ്ഞെടുപ്പിൽ കുളിത്തലൈ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം സഭയിലെത്തിയത്. 61ൽ അദ്ദേഹം ഡി എം കെ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. ആ വർഷം തന്നെ നിയമസഭാ ഉപനേതാവുമായി. 67ൽ ഡി എം കെ അധികാരത്തിലെത്തിയപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി കരുണാനിധി.
 
1969ൽ അണ്ണാദുരൈ അന്തരിച്ചപ്പോൾ കരുണാനിധി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടിങ്ങോട്ടുള്ള തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ചരിത്രം കരുണാനിധിയുടെ മുന്നേറ്റത്തിന്റെ ചരിത്രം കൂടിയാണ്. അടിയന്തിരാവസ്ഥക്കാലത്ത് അതിനെ എതിർക്കുന്ന ഒരേയൊരു മുഖ്യമന്ത്രി കരുണാാനിധിയായിരുന്നു. അക്കാലത്ത് ഒട്ടേറെ ഡി എം കെ പ്രവർത്തകർ ജയിലിലടയ്ക്കപ്പെട്ടു. 
 
ഒരുകാലത്ത് ഉറ്റചങ്ങാതിയായിരനുന്ന എം ജി ആർ എ ഐ എ ഡി എം കെ രൂപീകരിക്കുകയും പിന്നീട് കരുണാനിധിയുടെ എതിർപക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു. ഡി എം കെയ്ക്ക് തമിഴ് രാഷ്ട്രീയത്തിലുള്ള അധീശത്വം അതോടെ ചോദ്യം ചെയ്യപ്പെട്ടു. എം ജി ആറിന്റെ മരണം വരെ കരുണാനിധിക്ക് അദ്ദേഹത്തിൽ നിന്ന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നു. എം ജി ആറിന് പകരം ജയലളിത എത്തിയതോടെ അണ്ണാ ഡി എം കെ കൂടുതൽ ശക്തമായി. 2001ൽ ഡി എം കെയെ തകർത്ത് ജയലളിത അധികാരത്തിലെത്തി. 2006ൽ കരുണാനിധി വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ 2011ൽ ജയലളിത തിരിച്ചടിച്ചു.  2016ലും ജയലളിത തന്നെ വിജയിച്ചതോടെ കരുണാനിധിയുടെ ജീവിതത്തിലെ അധികാരരാഷ്ട്രീയം അവസാനിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലൈഞ്ജര്‍ വിടവാങ്ങി; എം കരുണാനിധി അന്തരിച്ചു - മരണം വൈകിട്ട് 6.10ന്