Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവലിയുടെ അധോലോകനായകന്‍ വികാസ് ദുബെ, ഇന്നലെ കൊന്നുതള്ളിയത് 8 പൊലീസുകാരെ; നടുങ്ങിവിറച്ച് യുപി

ശിവലിയുടെ അധോലോകനായകന്‍ വികാസ് ദുബെ, ഇന്നലെ കൊന്നുതള്ളിയത് 8 പൊലീസുകാരെ; നടുങ്ങിവിറച്ച് യുപി

സുബിന്‍ ജോഷി

കാൺപൂർ , വെള്ളി, 3 ജൂലൈ 2020 (12:54 IST)
ഉത്തര്‍പ്രദേശ് ആകെ ഭീതിയിലാണ്. ശിവലിയുടെ അധോലോകനായകന്‍ വികാസ് ദുബെ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നത്. ഇയാളെ പിടികൂടാനുള്ള പൊലീസിന്‍റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുന്നു. കാൺപൂർ ജില്ലയിൽ വ്യാഴാഴ്ച വൈകിട്ട് വികാസ് ദുബെയെ പിടികൂടാനുള്ള ഓപ്പറേഷനിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്.
 
ഗ്രാമീണനായ രാഹുൽ തിവാരി വികാസ് ദുബെയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് കേസുകൊടുത്തതിനെ തുടര്‍ന്നാണ് പൊലീസ് സംഘം ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. അങ്ങനെയാണ് പൊലീസ് ബിക്രു ഗ്രാമത്തിൽ റെയ്ഡ് നടത്താനെത്തിയത്. അവിടെയുണ്ടായ വെടിവയ്പിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര മിശ്ര, സബ് ഇൻസ്പെക്ടർമാരായ മഹേഷ് യാദവ്, അനുപ് കുമാർ, ബാബുലാൽ, കോൺസ്റ്റബിൾമാരായ സുൽത്താൻ സിംഗ്, രാഹുൽ, ജിതേന്ദ്ര, ബാബ്‌ലു എന്നിവരാണ് മരിച്ചത്. വെടിവയ്പിൽ മറ്റ് അഞ്ച് പോലീസുകാർക്കും പരിക്കേറ്റു.
 
വികാസ് ദുബെയും സംഘവും ബിക്രു ഗ്രാമത്തിലേക്ക് പോകുന്ന റോഡുകള്‍ ബ്ലോക്ക് ചെയ്‌തിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കുറ്റവാളികൾ അവര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. വികാസ് ദുബെയുടെ രണ്ട് അനുയായികളെ ബിക്രുവിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള നിവാഡ ഗ്രാമത്തിൽ വച്ച് വെടിവച്ചു കൊന്നു. ദുബെയുടെ സഹോദരൻ ദിനേശ് തിവാരിയെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് ജില്ലകൾ ഉൾപ്പെടുന്ന കാൺപൂർ ഡിവിഷന്റെ എല്ലാ അതിർത്തികളും സീല്‍ ചെയ്‌തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ലഖ്‌നൗവിൽ നിന്നുള്ള ഒരു ഫോറൻസിക് സംഘവും സ്ഥലത്തെത്തി. പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് (എസ്ടിഎഫ്) കേസിന്റെ ചുമതല നൽകിയിട്ടുണ്ട്. വെടിവയ്പിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിജിപിയോട് ആവശ്യപ്പെട്ടു.
 
ഇതുകൂടാതെ വികാസ് ദുബെയ്‌ക്കെതിരെ കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെ 60ലധികം കേസുകളുണ്ട്. ബി ജെ പി നേതാവ് സന്തോഷ് ശുക്ലയെ 2001 ൽ ശിവലി പൊലീസ് സ്റ്റേഷനിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി വികാസ് ദുബെയായിരുന്നു. അന്നത്തെ ആക്രമണത്തിൽ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. അന്നുമുതലാണ് ‘ശിവലിയുടെ അധോലോകനായകന്‍’ എന്ന പട്ടം വികാസ് ദുബെയ്‌ക്ക് ചാര്‍ത്തപ്പെട്ടത്. 
 
നാല്‍പ്പതുകാരനായ വികാസ് ദുബെയാണ് 2000ൽ താരാചന്ദ് ഇന്റർ കോളജിന്റെ പ്രിൻസിപ്പലും അസിസ്റ്റന്റ് മാനേജരുമായ സിദ്ധേശ്വർ പാണ്ഡെയുടെ കൊലപാതകത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2018ൽ മാട്ടി ജയിലിൽ നിന്ന് തന്റെ അര്‍ധ സഹോദരൻ അനുരാഗിനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയെന്ന കേസിലും വികാസ് ദുബെ പ്രതിയാണ്. അനുരാഗിന്റെ ഭാര്യ, വികാസ് ദുബെ ഉൾപ്പെടെ നാല് പേരുടെ പേരുകളാണ് അന്ന് പൊലീസിന് കൈമാറിയത്.
 
2000ൽ ജയിലിനുള്ളിൽ നിന്ന് രാംബാബു യാദവ് എന്നയാളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റവും ദുബെയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2004ൽ കേബിൾ ടിവി വ്യവസായി ദിനേശ് ദുബെയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇയാളാണ്. രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളയാളുമാണ് വികാസ് ദുബെ. ബഹുജൻ സമാജ് പാർട്ടി (ബിഎസ് പി)യിൽ ചേർന്ന വികാസ് ദുബെ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ നിർമിത വാക്‌സിൻ ഒന്നരമാസത്തിനകം ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഐ‌സിഎംആർ