ശബരിമല വിഷയം: തിരുവനന്തപുരം ഫലം നിർണ്ണയിച്ചതെങ്ങനെ?
അവസാന ഫലം വന്നപ്പോള്‍ എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടി 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ശശി തരൂരിന്റെ തിരിച്ചുവരവ്.
Publish Date: Fri, 24 May 2019 (16:40 IST)
Updated Date: Fri, 24 May 2019 (16:43 IST)
കേരളത്തില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്ന മണ്ഡലം. ശശി തരൂരിന്റെ പ്രചാരണത്തില്‍ അടക്കം കോണ്‍ഗ്രസിനുളളില്‍ ഉണ്ടായ പടലപ്പിണക്കങ്ങൾ. കഴിഞ്ഞ തവണത്തെ വീഴ്ചകള്‍ പരിഹരിച്ച് സി.ദിവാകരന് പിന്നില്‍ അണിനിരന്ന ഇടതുപക്ഷം. അവസാന ഫലം വന്നപ്പോള്‍ എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടി 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ശശി തരൂരിന്റെ തിരിച്ചുവരവ്. മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചെത്തിയ കുമ്മനം രാജശേഖരന്‍ രണ്ടാമതും എത്തി. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി.ദിവാകരനാണ്. പേയ്‌മെന്റ് സീറ്റ് വിവാദം ഉയര്‍ന്ന 2014ല്‍ നിന്ന് വെറും 9,615 വോട്ട് മാത്രമേ കൂടുതല്‍ നേടാനായുളളൂ.
ശബരിമല മുൻനിർത്തി തിരുവനന്തപുരത്ത് നിന്നും ഡൽഹിക്ക് പോകാമെന്ന് കരുതിയിരുന്ന ബി ജെപിയുടെ സ്വപ്നങ്ങൾക്കാണ് ശശിതരൂരിന്റെ നേട്ടം തടയിട്ടത്. സാമുദായിക സമവാക്യങ്ങള്‍ തരൂരിനാണ് ഇത്തവണ ഗുണം ചെയ്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹിന്ദുവോട്ടുകൾ പ്രത്യേകിച്ചും നായർ വോട്ടുകൾ ഭൂരിപക്ഷവും തങ്ങൾക്ക് ലഭിക്കുമെന്നും അതുവഴി ലോക്‌സഭയിലേക്ക് വഴിതുറക്കുമെന്നാണ് ബിജെപി കണക്കുകൂട്ടിയത്. എന്നാൽ, കഴിഞ്ഞ തവണ കഷ്ടിച്ച് ജയിച്ച ശശിതരൂർ വൻ ഭൂരിപക്ഷത്തിൽ ആദ്യ തിരഞ്ഞെടുപ്പിലെ നേട്ടം മൂന്നാം തവണയും ആവർത്തിച്ചു.
ബി ജെപി തങ്ങൾക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന വോട്ടുകൾ അവർക്ക് ലഭിച്ചില്ല എന്നുമാത്രമല്ല, ന്യൂനപക്ഷ വോട്ടുകളും ഇടതുപക്ഷത്ത് നിന്നുള്ള വോട്ടുകളും കഴിഞ്ഞ തവണ തിരുവനന്തപുരം മണ്ഡലത്തിൽ ആപ് പിടിച്ച വോട്ടുകളിൽ നിന്നെല്ലാം ശശിതരൂരിന് വോട്ട് കിട്ടിയെന്നാണ് കണക്കുകൂട്ടൽ.