Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാഹോദര്യത്തിന്‍റെ മഹത്വം വിളിച്ചോതി സ്നേഹ രക്ഷാബന്ധനം

രക്ഷാബന്ധനം
, വ്യാഴം, 2 ഓഗസ്റ്റ് 2012 (14:17 IST)
PRO
സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും നൂലിഴകള്‍ നെയ്തു ചേര്‍ക്കാന്‍ ഒരു രക്ഷാബന്ധന ദിനം കൂടി. ഈ ദിനം ആത്മബന്ധങ്ങളുടെ ഏറ്റുവാങ്ങലുകള്‍ക്ക് സാക്‍ഷ്യം വഹിക്കുന്നു. ശ്രാവണ പൗര്‍ണമി ദിവസമാണ് രക്ഷാബന്ധന്‍ ദിനമായി ആചരിക്കുന്നത്. ഇതു പൊതുവെ ഉത്തരേന്ത്യന്‍ ആചാരമായാണ് കണക്കാക്കുന്നതെങ്കിലും ഭാരതീയ ആദര്‍ശനങ്ങളുടെ മികച്ച നിദര്‍ശമാണ് ഈ ഉത്സവം.

രക്ഷാബന്ധനത്തിലൂടെ സഹോദരന് ആയുസ്സും ആരോഗ്യവും സമ്പത്തും ആശംസിക്കുമ്പോള്‍ സഹോദര മനസ്സില്‍ സഹോദരിയെ ഏതവസരത്തില്‍ നിന്നും സംരക്ഷിക്കണമെന്ന പ്രതിജ്ഞയുളവാകുന്നു.

യുധിഷ്ഠിരന്‍ ഒരിക്കല്‍ ചിന്താകുലനായി ശ്രീകൃഷ്ണനോടു ചോദിക്കുന്നു. വരും വര്‍ഷത്തില്‍ നടക്കാനിരിക്കുന്ന ചീത്തയും ദാരുണങ്ങളുമായ സംഭവങ്ങളെ എങ്ങനെ അതിജീവിക്കും? രക്ഷാമഹോത്സവം ആചരിക്കുക എന്നായിരുന്നു ശ്രീകൃഷ്ണന്‍റെ മറുപടി.

ഇന്ദ്രപത്നി ദേവി ഇന്ദ്രാണിക്കൊപ്പമാണ് ഭാരതത്തില്‍ രക്ഷാബന്ധനത്തെപ്പറ്റി അറിഞ്ഞുതുടങ്ങുന്നത്. ഒരു ശ്രാവണ പൗര്‍ണമി നാളില്‍ ഇന്ദ്രാണി ദേവി ദേവരാജന്‍ ഇന്ദ്രന്‍റെ കൈയ്യില്‍ അത്ഭുത സിദ്ധിയുള്ള ഒരു രക്ഷ ബന്ധിച്ചു. ഇതിന്‍റെ സിദ്ധിയില്‍ ഇന്ദ്രന്‍ അസുരന്മാരുടെ മേല്‍ വിജയം നേടി. അങ്ങനെ ശ്രാവണ പൗര്‍ണമി രക്ഷാബന്ധന ദിനമായി മാറി.

പരിപാവനമായ സഹോദര - സഹോദരീ ബന്ധത്തിന്‍റെ സങ്കല്പമാണ് രാഖിക്കു പിന്നിലുള്ളത്. സ്ത്രീയെ ഉപഭോഗവസ്തുവും ലൈംഗികകൃത്യത്തിനുള്ള ശരീരവും മാതമായി കാണുന്ന സമകാലിക സമൂഹത്തില്‍ രാഖിയുടെ രക്ഷാബന്ധനത്തിന്‍റ സന്ദേശം പ്രചരിക്കേണ്ടതുണ്ട്.

വര്‍ണ്ണനൂലുകലള്‍ കൊണ്ടു തീത്ത ഒരു ചരട് ഒരു സ്ത്രീ അന്യപുരുഷന്‍റെ കൈത്തണ്ടയില്‍ കെട്ടുമ്പോള്‍ - സഹോദരനായി കാണുന്നുവെന്നും, തന്നെ സംരക്ഷിക്കണമെന്നുമുള്ള മൌനവും തീക്ഷ്ണവുമായ അഭ്യര്‍ഥനയാണ് അതില്‍ ഉള്‍ക്കൊള്ളുന്നത്. ഈ പുരുഷന്‍, തനിക്കു രാഖി കെട്ടിയ സ്ത്രീയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാവുകയും ചെയ്യുന്നു.

രജപുത്രാചാരങ്ങളിലെ നിറമുള്ള ഏടുകളാണ് രക്ഷാബന്ധനത്തിന്‍റേത്. ധീരരായ രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു.

ഭാരത ചരിത്രത്തിന്‍റെ ഏടുകളിലും രക്ഷാബന്ധനം നല്‍കിയ അവിശ്വസനീയ സാഹോദര്യത്തിന്‍റെ കഥകളുണ്ട്. ബഹദൂര്‍ഷാ മേവാറിനെ ആക്രമിച്ചപ്പോള്‍ മഹാറാണി കര്‍മവതി മുഗള്‍രാജാവ് ഹുമയൂണിന് ഒരു രാഖി ദൂതന്‍വശം എത്തിച്ചുകൊടുത്തു. രജപുത്രരും മുഗളരും കടുത്ത ശത്രുതയിലായിരുന്നിട്ടു കൂടി ഹുമയൂണ്‍ റാണിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മേവാറിലെത്തി ബഹദൂര്‍ഷായുടെ സൈന്യത്തെ തുരത്തി.

ക്ഷത്രിയ രാജാവ് പുരുഷാത്തമന്‍ (പോറസ്) യുദ്ധത്തില്‍ അലക്സാണ്ടറുടെ നേരെയുയര്‍ത്തിയ കൈ പിന്‍വലിക്കാന്‍ കാരണം അലക്സാണ്ടറുടെ പത്നി ഭര്‍ത്താവിന്‍റെ ജീവന്‍ ദാനമായി ചോദിച്ച് പോറസിന്‍റെ കൈയ്യില്‍ ബന്ധിച്ച രക്ഷയില്‍ ഒരു നിമിഷം കണ്ണുകളുടക്കിയതാണ്. ആ രക്ഷയില്ലായിരുന്നുവെങ്കില്‍ വിജയഗാഥയുടെ അന്ത്യം മറ്റൊന്നാകുമായിരുന്നു.

നാരിയല്‍ പൂര്‍ണിമ

മുംബൈയില്‍ രക്ഷാബന്ധനം നാരിയല്‍ പൂര്‍ണിമ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദിനത്തിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ വരുണ ദേവനെ പ്രസാദിപ്പിക്കാന്‍ ഭക്തജനങ്ങള്‍ തേങ്ങ കടലില്‍ എറിയുക പതിവാണ്.

ആവണി അവിട്ടം

ആവണി അവിട്ടം എന്ന പേരിലാണ് തെക്കെ ഇന്ത്യയില്‍ രക്ഷാബന്ധനം അറിയപ്പെടുന്നത്. ഇത് ഉപക്രമത്തിന്‍റെ ദിവസമാണ്. ഈ ദിനത്തില്‍ ബ്രാഹ്മണര്‍ ആദി മുനിമാര്‍ക്ക് തര്‍പ്പണജലം അര്‍പ്പിക്കുന്നു.

ടാഗോറും രക്ഷാബന്ധനും

എല്ലാ മതവിഭാഗങ്ങളുടെയുമിടയില്‍ സ്നേഹ സാഹോദര്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധനം ആചരിക്കുമായിരുന്നു. ഇന്ന് ഭാരതമൊട്ടാകെ രക്ഷാബന്ധനം ഉത്സവമായി കൊണ്ടാടുന്നു. രക്ഷാബന്ധന ദിനത്തില്‍ ഭാരത സ്ത്രീകള്‍ ജവാന്മാര്‍ തുടങ്ങി ജയില്‍പ്പുള്ളികളുടെ വരെ കൈകളില്‍ രാഖി ബന്ധിച്ചുകൊണ്ട് സ്നേഹ സാഹോദര്യങ്ങളുടെ പാഠങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam