Publish Date: Sun, 13 Oct 2024 (17:32 IST)
Updated Date: Sun, 13 Oct 2024 (16:56 IST)
കൊമേഡിയനായ ജഗദീഷിനെ നായകനാക്കിയാൽ വിജയിക്കുമോ എന്ന ഭയം ചില സംവിധായകർക്ക് മുൻപ് ഉണ്ടായിരുന്നു. എന്നാൽ, കലൂർ ഡെന്നീസ് ആ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായി. ഇൻ ഹരിഹർ നഗർ എന്ന ചിത്രവും അതിലെ അപ്പുക്കുട്ടനും ഹിറ്റായതോടെയാണ് ജഗദീഷ് എന്ന 'നായകൻ' പിറവി കൊള്ളുന്നത്. ഐഡിയ തോന്നിയ കലൂര്‍ ഡെന്നീസ് തന്നെ എഴുതി, തുളസീദാസ് സംവിധാനം ചെയ്ത മിമിക്‌സ് പരേഡില്‍ ആദ്യമായി ജഗദീഷ് നായകനായി.
നായകന്‍ എന്ന റിസ്‌ക് ഏറ്റെടുക്കാന്‍ പേടിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ജഗദീഷ് ഇപ്പോൾ. എന്നാല്‍ മിമിക്‌സ് പരേഡ് 100 ദിവസം ഓടി. അതൊരു തുടക്കമായിരുന്നു. സ്ത്രീധനം, വെല്‍ക്കം ടു കൊടൈക്കനാല്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, കുണുക്കിട്ട കോഴി, മാന്ത്രികച്ചെപ്പ്, തുടങ്ങി ചെലവുകുറഞ്ഞ സിനിമകളിലെ പതിവ് നായകനായി. ചെറിയ ബജറ്റേ ഉള്ളൂ എങ്കില്‍ നിര്‍മ്മാതാവ് എന്നെ പരിഗണിക്കും. പലരും തമാശയായി പറയും, ജഗദീഷ് പാവങ്ങളുടെ മോഹന്‍ലാലാണ് എന്ന്.
''അപ്പോഴും അറിയാം, എല്ലാക്കാലത്തും നായകനായി നിലനില്‍ക്കാനാകില്ല. നായകന്റെ പ്രധാന കൂട്ടുകാരന്റെ വേഷം ഉപേക്ഷിച്ചില്ല. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ജയറാമിന്റേയും സഹനടനായി. നായക വേഷം ഉപേക്ഷിച്ചിട്ടാണ് വന്ദനം, ബട്ടര്‍ഫ്‌ളൈസ് എന്നീ ചിത്രങ്ങള്‍ ചെയ്തത്. ഈ തിരഞ്ഞെടുക്കല്‍ കണ്ട് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു, നീ ബുദ്ധിമാനാണ്'' താരം ഓര്‍ക്കുന്നു.