13 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ബംഗാളിനെ തകര്‍ത്ത് സന്തോഷ് ട്രോഫി കേരളത്തിന് - ജയം പെനൽറ്റിയിൽ
13 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ബംഗാളിനെ തകര്‍ത്ത് സന്തോഷ് ട്രോഫി കേരളത്തിന് - ജയം പെനൽറ്റിയിൽ
Publish Date: Sun, 01 Apr 2018 (17:54 IST)
Updated Date: Sun, 01 Apr 2018 (17:56 IST)
13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൗട്ടൗട്ടിൽ ബംഗാളിലനെ 4-2ന് പരാജയപ്പെടുത്തിയാണ് കേരളം ആറാം കിരീട നേട്ടം ആഘോഷിച്ചത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൗട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ ബാഗാളിന്റെ ആദ്യത്തെ രണ്ടു കിക്കുകളും തടഞ്ഞിട്ട കേരളത്തിന്റെ ഗോളി മിഥുനാണ് വിജയശിൽപി.
19മത് മിനിറ്റില് സീസണ്‍ നല്‍കിയ പാസിലൂടെ ജിതിന്‍ എം.എസ് ആണ് കേരളത്തിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഗോള്‍ വീണതോടെ പൊരുതി കളിച്ച ബംഗാളിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ 67മത് മിനിറ്റിൽ ജിതൻ മുർമു കേരളത്തിന്റെ വല കുലുക്കി.
ഇരു ടീമുകളും ഗോള്‍ കണ്ടെത്തിയതോടെ മത്സരം ശക്തമായി. കളി അധിക സമയത്തേക്ക് നീട്ടിയിട്ടും പെനൽറ്റിയിലേക്കു നീങ്ങുമെന്നു തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. എക്സ്ട്രാ ടൈമിൽ പകരക്കാരനായിറങ്ങിയ മിനിറ്റുകൾക്കകം വിപിന്‍ തോമസ് കേരളത്തിനായി ലക്ഷ്യം കണ്ടു. എന്നാൽ ബംഗാൾ വീണ്ടും സമനില പിടിച്ചു. തുടർന്ന് പെനൽറ്റി ഷൂട്ടൗട്ടിൽ 4–2ന് കേരളം ജയം പിടിച്ചെടുത്തു.
സന്തോഷ് ട്രോഫിയിൽ കേരളം ഇതിന് മുമ്പ് ജേതാക്കളായത് 2005ലാണ്. പിന്നീട് 2013 ൽ കൊച്ചിയിൽ വച്ച് നടന്നപ്പോൾ ഫൈനലിലെത്തിയെങ്കിലും ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു.