Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഭക്ഷണം പാഴ്‌സല്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ മുന്നറിയിപ്പ്

ഇനി ഭക്ഷണം പാഴ്‌സല്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 ജനുവരി 2024 (11:42 IST)
ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് നിര്‍ബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം പുറപ്പെടുവിച്ചു.  ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.  കടകളില്‍ നിന്നും വില്‍പ്പന നടത്തുന്ന പാകം ചെയ്ത പാര്‍സല്‍ ഭക്ഷണത്തിന് ലേബല്‍ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പിലാക്കുവാന്‍ കമ്മീഷണര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശം നല്‍കിയത്.
 
പാര്‍സല്‍ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യ വിഷബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.  ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ്.  നിലവില്‍ പായ്ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്ന ഭക്ഷണത്തില്‍ ലേബല്‍ നിര്‍ബന്ധമാണ്.  എന്നാല്‍ കടകളില്‍ നിന്നും വാങ്ങുന്ന പാര്‍സലുകളില്‍ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സയമ പരിധിയെക്കുറിച്ചോ ഉപഭോക്താക്കള്‍ക്ക് ധാരണയില്ല.  പലരും പാര്‍സല്‍ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നതവരാണ്.  എന്നാല്‍ ഓരോ ഭക്ഷണവും തയ്യാറാക്കിയ സമയം മുതല്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഉപയോഗിക്കേണ്ടതാണ്.  ഷവര്‍മ പോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതല്‍ അപകടം വരുത്തും.
 
കടകളില്‍ നിന്നും പാര്‍സലായി വില്‍പ്പന നടത്തുന്ന ഊണ്, സ്‌നാക്ക്‌സ്, മറ്റ് ഭക്ഷണങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്.  ഓണ്‍ലൈന്‍ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബല്‍ പതിക്കണം.  ലേബല്‍ പതിക്കാതെ പാര്‍സല്‍ ഭക്ഷണം വില്‍പ്പന നടത്തുന്നത് നിലവില്‍ നിരോധിച്ചിട്ടുണ്ട്.  നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിന്റെ ജെഎന്‍.1 വകഭേദം ശരീരത്തിലെത്തിയോ, ഇതാണ് ലക്ഷണങ്ങള്‍