Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാമില്‍ട്ടണ്‍ എന്ന യുവരാജാവ്

പി എസ് അഭയന്‍

മക്ലാറന് ഫോര്മുല വണ് കാറോട്ടം ലൂയിസ് ഹാമില്ട്ടണ് ബ്രിട്ടന് ഡ്രൈവര് ലോക ചാമ്പ്യന്ഷിപ്പ്
PROPRO
ഒരു അവാര്‍ഡ് ദാനത്തില്‍ സംബന്ധിക്കാനായിരുന്നു പ്രമുഖ ഫോര്‍മുല വണ്‍ ടീമായ മക്ലാറന്‍ മെഴ്സിഡെസിന്‍റെ തലവന്‍ റോണ്‍ ഡെന്നീസ് 1995 ല്‍ ലണ്ടനില്‍ എത്തിയത്. പെട്ടെന്ന് നീഗ്രോ വംശജനായ ഒരു കുട്ടി വേദിയുടെ സമീപത്തേക്ക് ഓടിക്കിതച്ച് എത്തി. പയ്യന്‍ നീട്ടിയ കടലാസില്‍ ഓട്ടോഗ്രാഫ് കുറിക്കാന്‍ പേനയെടുക്കുമ്പോള്‍ ആ പത്തു വയസ്സുകാരന്‍ പറഞ്ഞത് ഡെന്നീസ് വ്യക്തമായി കേട്ടു.

‘ഞാന്‍ ലൂയിസ് ഹാമില്‍ട്ടണ്‍. ബ്രിട്ടീഷ് ചാമ്പ്യനാണ്. ഒരിക്കല്‍ എനിക്ക് നിങ്ങളുടെ വണ്ടി ഓടിക്കണം.’ കറുത്ത വര്‍ഗ്ഗക്കാരനെങ്കിലും വെളുത്ത് നിറമുള്ള പയ്യന്‍റെ മുഖത്തെ നിശ്ചയ ദാര്‍ഡ്യം ഡെന്നീസ് നന്നായി ശ്രദ്ധിച്ചിരിക്കണം. ‘ഒമ്പത് വര്‍ഷത്തിനിടയില്‍ എന്നെ വിളിക്കൂ. അപ്പോഴേയ്ക്കും ചിലത് ചെയ്യാം.’ ഡെന്നീസ് മറുപടിയായി ഓട്ടോഗ്രാഫില്‍ എഴുതി. അന്ന് തമാശയായിരുന്ന കാര്യങ്ങള്‍ പിന്നീട് സത്യമായി.

മൂന്ന് വര്‍ഷത്തിനു ശേഷം മക്‍ലാറന്‍റെ യംഗ് ഡ്രൈവര്‍ സപ്പോര്‍ട്ടിംഗ് പ്രോഗ്രാമിലേക്ക് പയ്യനെ ഡെന്നീസ് വിളിച്ചത് ലോക ചാമ്പ്യനാക്കാന്‍ തന്നെയായിരുന്നു. അപ്പോഴേയ്ക്കും കളിക്കാറുകളുടെ മത്സരമായ കാര്‍ട്ട് റേസിംഗില്‍ പയ്യന്‍ ബ്രിട്ടീഷ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം എഫ് വണ്‍ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ ചാമ്പ്യന്‍‍, പ്രായം കുറഞ്ഞ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് ജേതാവ് തുടങ്ങിയ നേട്ടങ്ങള്‍ എല്ലാം തന്നെ ലൂയിസ് ഹാമില്‍ട്ടണെ തേടിയെത്തി. ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ കിമി റൈക്കണനു പിന്നില്‍ രണ്ടാം സ്ഥാനത്തായിപ്പോയെങ്കിലും അടുത്ത സീസണില്‍ ബ്രിട്ടീഷ് കമ്പനി മക്‍ലാറനെ കിരീടത്തിലേക്ക് ഉയര്‍ത്താന്‍ ഹാമില്‍ട്ടണ്‍ എന്ന പ്രതിഭാധനനു കഴിഞ്ഞു.

2007 സീസണിലെ ഓസ്ട്രേലിയന്‍ ഗ്രാന്‍ പ്രീയിലൂടെ എഫ് വണ്‍ റേസിലേക്ക് അരങ്ങേറ്റം നടത്തിയ ഹാമില്‍ട്ടണ് അരങ്ങേറ്റ റേസിംഗില്‍ കിരീടം നഷ്ടമായത് തലനാരിഴയ്ക്കായിരുന്നു. എന്നിരുന്നാലും 17 റേസില്‍ നാല് റേസുകളില്‍ വിജയിച്ച താരം 2008 സീസണിലെ 18 മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും ജയിച്ചു.

മൊത്തം 35 റേസുകളില്‍ 10 ജയം. അരങ്ങേറ്റ സീസണിലെ ഏറ്റവും കൂടുതല്‍ പോഡിയം ഫിനിഷ് ജേതാവ്, ഏറ്റവും കൂടുതല്‍ വിജയം നേടിയ താരം, 6 പോള്‍ പൊസിഷനുമായി അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ പോള്‍ കണ്ടെത്തിയ താരം എന്നിങ്ങനെയെല്ലാം പോകുന്നു ഹാമില്‍ട്ടന്‍റെ റെക്കോഡ്.

സ്റ്റീവനേജില്‍ 1985 ജനുവരി 7 ന് ജനിച്ച ഹാമില്‍ട്ടണ്‍ കറുത്ത വര്‍ഗ്ഗക്കാരനായ പിതാവിവിന് ഇംഗ്ലീഷുകാരി മാതാവില്‍ ഉണ്ടായ പുത്രനാണ്. അമേരിക്കന്‍ ഇതിഹാസ സ്പ്രിന്‍റര്‍ കാള്‍ ലൂയിസിന്‍റെ ആരാധകന്‍ ആയതിനാലാണ് പിതാവ് ആന്‍റണി പുത്രന്‍ ലൂയിസ് കാള്‍ ഹാമില്‍ട്ടണ്‍ എന്ന പേര് നല്‍കിയത്.

ലൂയിസിന്‍റെ രണ്ടാം വയസ്സില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പന്ത്രണ്ടാം വയസ്സില്‍ അച്ഛനൊപ്പമെത്തിയ ഹാമില്‍ട്ടന്‍റെ സ്വപ്നങ്ങള്‍ ആന്‍റണിയാണ് നെഞ്ചിലേക്ക് ഏറ്റെടുത്തത്. യു കെ യുടെ അധീശത്വത്തിനു കീഴിലെ ഗ്രെനാഡയില്‍ നിന്നും ബ്രിട്ടനില്‍ കുടിയേറിയ ആന്‍റണി ചെറുപ്പത്തിലേ ഹാമില്‍ട്ടന്‍റെ പ്രതിഭ തിരിച്ചറിഞ്ഞു.

കാറുകളോടുള്ള മകന്‍റെ കമ്പം മനസ്സിലാക്കിയ ആന്‍റണി ആറാം വയസ്സില്‍ ക്രിസ്മസ് സമ്മാനമായി ഗോ കാര്‍ട്ട് എന്ന കളിവണ്ടിയാണ് മകനായി നല്‍കിയത്. മകന്‍ കാറോട്ട രംഗത്ത് മികവ് നേടാന്‍ അദ്ധ്വാനിക്കുമ്പോള്‍ പിതാവ് മകന്‍റെ സപ്പോര്‍ട്ട് ചെയ്യാന്‍ പുറത്ത് അദ്ധ്വാനിക്കുക ആയിരുന്നു. ഐ ടി മാനേജരായിരുന്ന ആന്‍റണി കോണ്ട്രാക്ടറാകുകയും ചിലപ്പോള്‍ മറ്റു ജോലിക്കാരനായും മാറും. ഒരു സമയത്ത് മൂന്ന് ജോലികള്‍ വരെ ചെയ്താണ് മകന്‍റെ കരിയറിനു വേണ്ട സഹായം പിതാവ് ചെയ്തു കൊടുത്തത്.

ഹാമില്‍ട്ടണ്‍ ചെറുപ്പം മുതല്‍ സ്പോര്‍ട്സില്‍ മികവ് തെളിയിച്ചിരുന്നു. സ്റ്റീവനേജിലെ ന്യൂമാന്‍ ഹെന്‍‌റി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഫുട്ബോളിലും ക്രിക്കറ്റിലും ഹാമില്‍ട്ടണ്‍ സ്കൂള്‍ ടീമില്‍ കളിച്ചിരുന്നു. ഇപ്പോള്‍ ആസ്റ്റണ്‍ വില്ലയുടെയും ഇംഗ്ലണ്ട് ദേശീയ ടീമിലെയും കളിക്കാരനായ ആഷ്‌ലി യംഗ് ഹാമില്‍ട്ടന്‍റെ ഒപ്പം സ്കൂള്‍ ടീമില്‍ ഫുട്ബോള്‍ കളിച്ചിരുന്ന വ്യക്തിയാണ്. എഫ് വണ്‍ ഡ്രൈവര്‍ ആയിരുന്നില്ലെങ്കില്‍ താന്‍ ഫുട്ബോളറോ ക്രിക്കറ്ററോ ആകുമായിരുന്നു എന്ന് പലപ്പോഴും ഹാമില്‍ട്ടണ്‍ പറയുകയും ചെയ്തിട്ടുണ്ട്.

എല്ലാ ലോക ചാമ്പ്യന്‍‌മാരെയും പോലെ തന്നെ 2007 ല്‍ ലൂയിസ് ഹാമില്‍ട്ടണും മാധ്യമങ്ങളില്‍ നിന്നും മറ്റ് തിരക്കുകളില്‍ നിന്നും അകന്നു നില്‍ക്കുന്നതിനായി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ചേക്കേറി. ഏറെ രസകരം 2007 ഡിസംബര്‍ 18 ന് ഫ്രഞ്ച് മോട്ടോര്‍വേയില്‍ ഹാമില്‍ട്ടണ് ഡ്രൈവിംഗില്‍ നിരോധനം ഏര്‍പ്പെടുത്തിയതാണ്.
മണിക്കൂറില്‍ 196 കിലോ മീറ്റര്‍ വേഗതയില്‍ കാറോടിച്ചതിനായിരുന്നു നിരോധനം.

Share this Story:

Follow Webdunia malayalam