Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മേരികോമെന്ന പഞ്ച് റാണി’

അഭയന്‍ പി എസ്

‘മേരികോമെന്ന പഞ്ച് റാണി’
PRDPRO
മംഗ്ടേ ചുംഗ്നേയി ജാംഗ് മേരികോമിനെ അധികം ഇന്ത്യന്‍ വനിതകള്‍ അറിയാന്‍ ഇടയില്ല. എന്നാല്‍ സ്പോര്‍ട്സ് പേജ് വായിക്കുന്ന ചിലര്‍ക്കെങ്കിലും ഈ പേര്‍ പരിചിതമാണ്. വനിതാ ബോക്‍സിംഗില്‍ കരുത്തിന്‍റെ പ്രതീകമാണ് ഈ 25 കാരി.

ഇന്ത്യന്‍ കായിക രംഗത്ത് അകാ മേരി കോം അല്ലെങ്കില്‍ എം സി മേരികോം എന്നൊക്കെ അറിയപ്പെടുന്ന മേരി കോം നാല് ലോക കിരീടമാണ് ഉയര്‍ത്തിയത്. തുടര്‍ച്ചയായി നാല് വനിതാ ലോക ബോക്‍സിംഗ് കിരീടം നേടിയ മേരി നിശ്ചയ ദാര്‍ഡ്യത്തിന്‍റേയും കഠിനാദ്ധ്വാനത്തിന്‍റെയും പെണ്‍ രൂപമാണ്.

ദരിദ്രമായ സാഹചര്യത്തില്‍ നിന്നും കഠിന പ്രയത്നത്തിലൂടെ ആണ് താരം ഉയര്‍ന്ന് വന്നത്. ബോക്സിംഗില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ടാണ് പുതിയ വീട് വച്ചതും മാതാപിതാക്കള്‍ക്കായി ഭൂമി വാങ്ങിയതും സമ്പാദ്യമുണ്ടാക്കിയതുമെല്ലാം.

മണിപ്പൂരിലെ അത്ര വികസിതമല്ലാത്ത മൊയിറാം ലാംഘായിയിലെ കംഗാതേയി ഗ്രാമത്തിലാണ് മേരികോം ജനിച്ചത്. എന്‍ തോണ്‍പു കോം പിതാവും സനൈഖാം കോം മാതാവും. അത്‌ലറ്റിക്സിലെ ഈ കമ്പക്കാരി പിന്നീട് ബോക്സിംഗില്‍ എത്തി.

സ്കൂള്‍ കാലത്ത് 400 മീറ്ററിലും ജാവലിനിലും താല്പര്യം എടുത്തിരുന്ന മേരിയെ റിംഗില്‍ എത്തിക്കുന്നത് ഡിംഗോ സിംഗിനോടുള്ള ആരാധനയാണ്. ഏഷ്യന്‍ ഗെയിംസില്‍ ഡിംഗോ സിംഗ് സ്വര്‍ണ്ണം നേടിയത് പ്രചോദനമായി.

എന്തുകൊണ്ട് തനിക്കും ബോക്സിംഗ് പരീക്ഷിച്ചു കൂടാ എന്ന വ്യത്യസ്തമായ ചിന്ത താരത്തെ റിംഗില്‍ എത്തിച്ചു. കുടുംബത്തിലെ യാഥാസ്ഥിതിക മനോഭാവവും സാമ്പത്തിക പരാധീനതയും മേരിയെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.

എങ്കിലും ഇഷ്ട കായിക വിനോദത്തില്‍ നിന്നു പിന്തിരിയാതെ ഇരിക്കാനുള്ള നിശ്ചയദാര്‍ഡ്യം മേരിക്ക് ഉണ്ടായിരുന്നു. 2000 ത്തില്‍ ബോക്സിംഗ് പരിശീലിച്ചു തുടങ്ങിയ മേരി അടിസ്ഥാന പാഠങ്ങള്‍ പരിശീലിച്ച് എടുത്തത് പെട്ടെന്നായിരുന്നു.

മാതാപിതാക്കളില്‍ നിന്നും കാര്യങ്ങള്‍ മറച്ച് പിടിച്ചെങ്കിലും 2000 ല്‍ സസ്ഥാന ചാമ്പ്യനായതോടെ കാര്യങ്ങള്‍ പുറത്തായി. പത്രങ്ങളില്‍ പടം വന്നതോടെ മാതാപിതാക്കള്‍ കായിക ഇനത്തില്‍ നിന്നും താരത്തെ പിന്തിരിപ്പിക്കാന്‍ ശ്രമമായി.

എന്നാല്‍ പിന്നീട് താരത്തെ തേടിയെത്തിയത് വിജയപരമ്പര ആണ്. ബംഗാളില്‍ നടന്ന സെവന്ത് ഈസ്റ്റ് ഇന്ത്യ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചു. 2000 മുതല്‍ 2005 വരെ അഞ്ച് ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം.

webdunia
PROPRO
ഹിസാറില്‍ നടന്ന രണ്ടാം ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പ് മുതലാണ് മേരികോമിന്‍റെ അന്താരാഷ്ട്ര സ്വര്‍ണ്ണ നേട്ടം തുടങ്ങുന്നത്. മൂന്നാം ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പിലും താരം തന്നെ കിരീടം നേടി. ലോക പോരാട്ടങ്ങളുടെ റിംഗിലേക്ക് 2001 ല്‍ കയറി.

2001 ല്‍ അമേരിക്കയില്‍ നടന്ന ആദ്യ ലോക വനിത ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ അരങ്ങേറ്റം. അന്ന് 18 കാരിയായിരുന്ന മേരി വെള്ളി നേടി. തുര്‍ക്കി താരം ഹുല്യാ സാഹിനോട് ഫൈനലില്‍ 13-5 നു തോറ്റു.

എന്നാല്‍ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ തീവ്രമായി പരിശീലിച്ച മേരി അടുത്ത തവണ തുര്‍ക്കിയിലെ ആന്‍റില്യയില്‍ കിരീടം നേടി.

2003 ല്‍ ഹിസാറിലെ ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ 46 കിലോയില്‍ കിരീടം നേടി. മഹാബീര്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരത്തില്‍ തോല്‍പ്പിച്ചത് ചൈനീസ് തായ്പ്പേയിയുടെ ചോ സൂ യിന്നെ ആയിരുന്നു. തന്നെ പിന്തിരിയാന്‍ പ്രേരിപ്പിച്ച പിതാവിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു മേരി ഇവിടെ സമ്മാനം സ്വീകരിച്ചത്.

റഷ്യയില്‍ നടന്ന മൂന്നാം വനിതാ ലോക ബോക്‍സിംഗില്‍ 46 കിലോ വിഭാഗം കിരീടം മേരികോം നിലനിര്‍ത്തി. റഷ്യയിലെ പൊഡോള്‍സ്കിലായിരുന്നു മത്സരം.

ബോക്സിംഗില്‍ 2004 മേരിയുടെ നേട്ട വര്‍ഷമായിരുന്നു. നോര്‍വേയില്‍ 46 കിലോ വിഭാഗത്തില്‍ ലോക കിരീടം, 2004 ല്‍ ഹംഗറിയില്‍ നടന്ന വിച്ച് കപ്പ് ടൂര്‍ണമെന്‍റ് കിരീടം, തായ്‌വാനില്‍ ഏഷ്യന്‍ വനിതാ ബോക്സിംഗ് കിരീടം. അങ്ങനെ പോകുന്നു.

2006 ല്‍ ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കിരീടം മേരിക്കൊപ്പം നിന്നു. വീനസ് ബോക്‍സ് കപ്പിലെ എതിരാളി റുമാനിയയുടെ സ്റ്റെല്യൂട്ടാ ഡ്യൂട്ടയായിരുന്നു ഇവിടെയും തോറ്റത്. വിജയം നേടിയതിനു ശേഷം മേരികോം റിംഗില്‍ നടത്തിയ മണിപ്പൂരി പരമ്പരാഗത നൃത്തം ആരാധകര്‍ മറക്കാന്‍ ഇടയില്ല.

പൂര്‍ണ്ണതയ്ക്കായി മേരികോം ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനായി ഒരു ദിവസത്തെ അഞ്ച് ആറ് മണിക്കൂറുകള്‍ വ്യായാമം ചെയ്യാറുണ്ട്. ബോക്‍സിംഗിലെ സ്വന്തം നേട്ടത്തിലൂടെ അര്‍ജുനാ അവാര്‍ഡിന് അര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മേരി. ഒളിമ്പിക്സിലും തന്‍റേ സമയം വരുമെന്ന പ്രതീക്ഷയിലാണ് താരം.

Share this Story:

Follow Webdunia malayalam