Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ അംഗീകരിക്കില്ല: പാകിസ്ഥാന്‍

Pakistan
ഇസ്‌ലാമാബാദ് , വ്യാഴം, 18 മെയ് 2017 (21:06 IST)
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍. ഇത് തങ്ങളുടെ നിലപാടാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതുകൊണ്ടുതന്നെ കുല്‍ഭൂഷണ്‍ യാദവിന്‍റെ വധശിക്ഷ അന്തിമ വിധി വരുന്നതുവരെ റദ്ദാക്കിയ ഉത്തരവ് അംഗീകരിക്കില്ലെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
രാജ്യാന്തര കോടതിയില്‍ കുല്‍ഭൂഷണ്‍ യാദവിന്‍റെ കേസ് ഉന്നയിച്ചതിലൂടെ യഥാര്‍ത്ഥ മുഖം ഒളിച്ചുവയ്ക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ആരോപിക്കുന്നത്. കുല്‍ഭൂഷണ്‍ യാദവ് രണ്ടുതവണ തെറ്റ് ഏറ്റുപറഞ്ഞതാണെന്നും ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുമെന്നും പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
 
കുല്‍ഭൂഷണ്‍ യാദവ് കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുംവരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് രാജ്യാന്തര നീതിന്യായ കോടതി ജഡ്ജി റോണി എബ്രഹാം ഉത്തരവിട്ടത്. കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യക്കാരനാണെന്ന് ഇന്ത്യയും പാകിസ്ഥാനും അംഗീകരിച്ചിട്ടുള്ളതാണെന്ന് വിധി പ്രസ്താവിക്കുന്നതിനിടെ ജഡ്ജി പറഞ്ഞു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ സംഘവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.
 
കേസില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും വാദം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. കേസ് രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്ന പാകിസ്ഥാന്റെ വാദം തള്ളിയ കോടതി യാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അവകാശം ഉണ്ടെന്ന് വ്യക്തമാക്കി. ഇത് അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമാണ്. അദ്ദേഹത്തിന് നിയമസഹായം നല്‍കാതിരുന്നത് ശരിയായില്ലെന്നും വ്യക്തമാക്കി.
 
പാകിസ്ഥാന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും കോടതി വ്യക്തമാക്കി. കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമാണ്. കേസ് പരിഗണിക്കാന്‍ കോടതിക്ക് അവകാശമുണ്ടെന്നും റോണി എബ്രഹാം ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.
 
ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണിന് പാക് സൈനിക കോടതിയാണ് വധശിക്ഷ വിധിച്ചത്. അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍നിന്നു പിടികൂടിയെന്നായിരുന്നു പാക് അവകാശവാദം. ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു യാദവെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.
 
യാദവിന് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. കുല്‍ഭൂഷണിന് നീതി കിട്ടും വരെ പാകിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പാക് തടവറയിലുള്ള യാദവിനെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തുടര്‍ച്ചയായി തള്ളിയതും ഇന്ത്യ ശക്തമായി പ്രതിഷേധിക്കാന്‍ കാരണമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി വരുന്നു