Publish Date: Thu, 02 Jul 2020 (15:35 IST)
Updated Date: Thu, 02 Jul 2020 (15:37 IST)
ഹോങ്‌കോങ് വംശരായ 30 ലക്ഷം പേർക്ക് അഭയം നൽകാൻ തയ്യാറാണെന്ന ബ്രിട്ടന്റെ ഓഫർ നിരസിച്ച് ചൈന. ഹോങ് കോങിനുമേൽ ദേശീയ സുരക്ഷാ നിയമം ചൈന അടിചേൽപ്പിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് പാസ്പോർട്ടുള്ളവരും പാസ്പോർട്ടിന് യോഗ്യരുമായ 30 ലക്ഷംപേർക്ക് ബ്രിട്ടൻ അഭയം നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. അഞ്ചുവർഷത്തേക്ക് സ്വദേശികൾക്ക് യു.കെ.യിൽ ജോലിചെയ്യാനും പഠിക്കാനും അവസരം നൽകുമെന്നും ബ്രിട്ടൺ പ്രഖ്യാപിച്ചിരുന്നു.
1997ല്‍ ആണ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ ഭാഗമായത്. ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാർ പ്രകാരം 50 വർഷകാലം ഹോങ്കോങിനെ സ്വയംഭരണാവകാശത്തോടെ നിലനിർത്തേണ്ടതുണ്ട്.എന്നാൽ ഹോങ് കോങ്ങിനുമേൽ നിയന്ത്രണം ശക്തമാക്കുന്ന സുരക്ഷാനിയമം കഴിഞ്ഞ ദിവസം ചൈന പാസാക്കിയിരുന്നു. മുൻപ് തന്നെ ഹോങ്‌കോങിനെ അടിച്ചമർത്താൻ ശ്രമം നടത്തുന്ന ചൈനയുടെ നടപടികളെ ശക്തിപ്പെടുത്തുന്നതാണ് പുതിയ തീരുമാനം. ഇതിന് പിന്നാലെയാണ് ഹോങ്‌കോങിലെ 30 ലക്ഷം പേർക്ക് അഭയം നൽകാൻ ഒരുക്കമാണെന്ന് ബ്രിട്ടൺ പ്രഖ്യാപിച്ചത്.
എന്നാൽ ഹോങ്‌കോങിലെ ജനങ്ങൾ എല്ലാവരും തന്നെ ചൈനീസ് പൗരന്മാരാണെന്നും ബ്രിട്ടൺ ഈ കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും ചൈന വ്യക്തമാക്കി.എന്നാൽ ചൈന ഹോങ്‌കോങിന് മേൽ ദേശീയസുരക്ഷാ നിയമം അടിചേൽപ്പിച്ച തീരുമാനത്തിനെതിരെ ജപ്പാൻ, തയ്‌വാൻ, യൂറോപ്യൻ യൂണിയൻ, യു.എസ്. എന്നിവർ അപലപിച്ചു.ഹോങ് കോങ്ങിലേക്കുള്ള പ്രതിരോധ ഉത്പന്നങ്ങളുടെയും ആയുധങ്ങളുടെയും കയറ്റുമതി യു.എസ്. നിർത്തിയതായി വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഹോങ്‌കോങിനെ ചൈന വിഴുങ്ങുന്നത് കൈയ്യും കെട്ടി നോക്കിനിൽക്കില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.