ഇറാന് നേരെ ഇസ്രായേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്ത് അമേരിക്കന്‍ മാധ്യമങ്ങള്‍. വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാകും ആക്രമണമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിഷയത്തില്‍ തന്ത്രപ്രധാനമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് യു എസ്.
ബഹ്‌റൈന്‍, കുവൈത്ത്,യുഎഇ എന്നിവയുള്ളടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളെയും സൈനിക ഉദ്യോഗസ്ഥരെയും ആശ്രിതരെയും പിന്‍വലിക്കാന്‍ യു എസ് പ്രതിരോധവകുപ്പ് തീരുമാനിച്ചു. പെട്ടെന്നുള്ള ഈ നടപടിക്ക് കാരണം വ്യക്തമല്ലെങ്കിലും പശ്ചിമേഷ്യയിലെ പിരിമുറുക്കം നിരീക്ഷിച്ച് വരികയാണെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥരെ മാറ്റുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറുപടി നല്‍കിയത്. ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴുപ്പിക്കാനും അമേരിക്ക തീരുമാനിച്ചു. സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതരായി നിലനിര്‍ത്തുക എന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും വ്യക്തമാക്കി.
ഇറാനെ ഇസ്രായേല്‍ ആക്രമിക്കുകയാണെങ്കില്‍ അയല്‍രാജ്യമായ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യം വെയ്ക്കാന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കമെന്നാണ് സൂചന. ട്രംപ് സര്‍ക്കാര്‍ ഇറാനുമായി പുതിയ ആണവകരാറിനായി ശ്രമം തുടരുന്നുണ്ടെങ്കിലും ഇറാനും ഇസ്രായേലും തമ്മിലുള്ള ബന്ധം ഇപ്പോഴും ഊഷ്മളമായ നിലയിലല്ല. ഇതിനിടെ ഇറാനുമായുള്ള ആണവകരാറില്‍ തനിക്ക് ആത്മവിശ്വാസം കുറഞ്ഞു വരികയാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താൻ ഇസ്രായേല്‍ വ്യോമ ആയുധങ്ങളുടെ നീക്കവും ഒരു വ്യോമാഭ്യാസവും നടത്തിയെന്നാണ് യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. വിഷയത്തില്‍ നെതന്യാഹു ഭരണകൂടവും ട്രംപ് സര്‍ക്കാറും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍.