ഹോർമുസും ഖാർഗും പിടിക്കാനായി ശ്രമമോ?, ആഴ്ചകൾ നീളുന്ന ഓപ്പറേഷൻ യുഎസ് പദ്ധതി അണിയറയിൽ
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍, അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തീന് ഭീഷണിയാകുന്ന ഹോര്‍മുസിനോട് ചേര്‍ന്ന സൈനിക, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയാണ് അമേരിക്കന്‍ സേന ലക്ഷ്യമിടുന്നത്.
Publish Date: Sun, 29 Mar 2026 (16:21 IST)
Updated Date: Sun, 29 Mar 2026 (14:10 IST)
ഇറാന്‍ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍, പെന്റഗണ്‍ ഇറാനില്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കര സൈനിക ഓപ്പറേഷനുകള്‍ക്ക് ഒരുങ്ങുന്നതായി സ്ഥിരീകരിച്ച് യുഎസ് ഉദ്യോഗസ്ഥര്‍. ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരും മറൈന്‍ സേനയും മേഖലയില്‍ എത്തിക്കഴിഞ്ഞു. നയതന്ത്ര ചര്‍ച്ചകള്‍ പരാജയമായാല്‍ സൈനികനടപടിയിലേക്ക് നീങ്ങാനാണ് അമേരിക്കയുടെ തീരുമാനമെന്നാണ് സൂചന.
ഏതൊരു കര ഓപ്പറേഷനും പൂര്‍ണ്ണ അധിനിവേശമായിരിക്കില്ല - മറിച്ച്, സ്പെഷ്യല്‍ ഓപ്പറേഷന്‍ സേനകളും സൈനികരും ചേര്‍ന്ന് നടത്തുന്ന വേഗമേറിയ റെയ്ഡുകളാകും അമേരിക്കന്‍ ലക്ഷ്യം. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍, അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തീന് ഭീഷണിയാകുന്ന ഹോര്‍മുസിനോട് ചേര്‍ന്ന സൈനിക, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയാണ് അമേരിക്കന്‍ സേന ലക്ഷ്യമിടുന്നത്.
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുകയോ ഉപരോധമേര്‍പ്പെടുത്തുകയോ ചെയ്യുന്നതാണ് അമേരിക്കയുടെ ലക്ഷ്യങ്ങളിലൊന്ന്. കൂടാതെ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന് സഹായിക്കുന്ന ലാറക് ഐലന്‍ഡ്, അബു മൂസ തുടങ്ങിയ ദ്വീപുകള്‍ പിടിച്ചെടുക്കുന്നതിലൂടെ മേഖലയിലെ വ്യാപാരപാത സുരക്ഷിതമാക്കാമെന്നും പെന്റഗണ്‍ കണക്കുക്കൂട്ടുന്നു.