Publish Date: Fri, 25 Feb 2022 (16:48 IST)
Updated Date: Fri, 25 Feb 2022 (16:50 IST)
റഷ്യൻ സൈന്യം യുക്രെയ്‌ൻ തലസ്ഥാനമായ കീവിൽ പ്രവേശിച്ചതായി യുക്രെയ്‌ൻ പ്രതിരോധ മന്ത്രാലയം. കീവിലെ ഒബലോൺ ജില്ലയിലാണ് റഷ്യൻ സേന പ്രവേശിച്ചിരിക്കുന്നത്. തലസ്ഥാനനഗരത്തിൽ നിന്നും 20 മൈൽ ദൂരെയാണ് റഷ്യൻ സൈന്യം നിലവിലുള്ളത്.
അതേസമയം ജനവാസകേന്ദ്രങ്ങൾക്കുള്ളിൽ കൂടി റഷ്യൻ ടാങ്കുകൾ മുന്നേറുകയാണ്. കീവിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണുള്ളതെന്ന് യുക്രെയ്‌ൻ സൈന്യം വ്യക്തമാക്കി. സാംസ്‌കാരിക നഗരമായ ഒഡേസയിൽ നേരത്തെ റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു. യുക്രെയ്‌നിന്റെ 14 നഗരങ്ങളിൽ കടുത്ത നാശമാണ് റഷ്യ വിതച്ചത്.
തിരിച്ചടിക്കാനായി യുക്രെയ്‌ൻ ജനങ്ങൾക്ക് ആയുധം വിതരണം ചെയ്‌തിരിക്കുകയാണ്. രാജ്യത്തെ 18നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ രാജ്യം വിടുന്നത് യുക്രെയ്‌ൻ വിലക്കി. യുദ്ധത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുകയാണ് യുക്രെയ്‌ൻ പ്രസിഡന്റ് സെലൻസ്‌കി.