Publish Date: Tue, 17 Aug 2021 (13:06 IST)
Updated Date: Tue, 17 Aug 2021 (13:08 IST)
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ കൂട്ടപലായനത്തിന്റെ വാർത്തകളാണ് എങ്ങും. രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനായി ആയിരങ്ങളാണ് പരക്കം പായുന്നത്. ഇതിനിടെ യുഎസ് വിമാനത്തിൽ കയറിപറ്റുകയും താഴെ വീഴുകയും ചെയ്‌ത അഫ്‌ഗാൻകാരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കൂട്ടപലായനത്തിന്റെ കൂടുതൽ ചിത്രങ്ങളാണ് അഫ്‌ഗാനിൽ നിന്നും തുടരെ പുറത്തുവരുന്നത്. ആളുകളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തില്‍ 640 പേരാണ് വിമാനത്തിലേക്ക് ഇരച്ചുകയറിയത്. ഒരു ലോറിയിലെന്നത് പോലെ യാത്രക്കാർ കൂട്ടം കൂടി വിമാനത്തിൽ ഇരിക്കുന്ന കാഴ്‌ച്ച ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കാബൂളില്‍ നിന്ന് ഖത്തറിലേക്കുള്ള സി-17 ഗ്ലോബ്മാസ്റ്റര്‍ || കാര്‍ഗോ ജെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് യുഎസ് ഡിഫന്‍സ് മാധ്യമമമായ ഡിഫന്‍സ് വണ്‍ പുറത്തുവിട്ടത്.
അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ആയിരങ്ങൾ വരുന്ന അഫ്‌ഗാൻ നിവാസികൾ.എങ്ങനെയെങ്കിലും രക്ഷപ്പെടാനായി വിമാനം പൂര്‍ണമായും റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് തന്നെ ആളുകള്‍ പിന്നാലെ ഓടി വിമാനത്തിൽ കയറിപറ്റാൻ പോലും ശ്രമിക്കുകയുണ്ടായി. അഭയം തേടി പലായനം ചെയ്യുന്ന അഫ്ഗാന്‍ ജനതയുടെ കാഴ്ചകള്‍ രാജ്യം ഇപ്പോള്‍ നേരിടുന്ന ദുരന്തത്തിന്റെ നേര്‍സാക്ഷ്യമായി ബാക്കിയാവുകയാണ്.