Publish Date: Sat, 13 Apr 2019 (14:32 IST)
Updated Date: Sat, 13 Apr 2019 (14:40 IST)
രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മൽസരത്തിനിടെ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് ക്ഷുഭിതനായി മൈതാനത്തിറങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ പിന്തുണച്ച് സൗരവ് ഗാംഗുലി.
എല്ലാവരും മനുഷ്യരാണ്. വിവരണാതീതമായ മത്സരചൂടാണ് ധോണിയെ കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി കാപിറ്റല്‍സ് ഉപദേശകനുമായ ഗാംഗുലി പറഞ്ഞു.
ധോണിയെ വിമര്‍ശിച്ച് ഇതിഹാസ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയെന്ന് അറിയപ്പെടുന്ന ഗാംഗുലി രംഗത്തു വന്നത്.
മത്സരത്തിലെ അവസാന ഓവറിൽ ബെൻ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ച് ധോണി മടങ്ങിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഓവറിലെ നാലാം പന്ത് എറിഞ്ഞതിനു പിന്നാലെ അമ്പയര്‍ ഉല്ലാസ് ഗാന്ധെ നോബോള്‍ വിളിച്ചു. എന്നാൽ ലെഗ് അമ്പയറുടെ നിർദ്ദേശപ്രകാരം അദ്ദേഹം ഈ തീരുമാനം മാറ്റി.
ഈ പന്തിൽ ജഡേജ – സാന്റ്നർ സഖ്യം രണ്ട് റണ്‍ ഓടിയെടുത്തു. ആദ്യം നോബോളെന്ന് വിളിച്ച തീരുമാനം തിരുത്തിയ അമ്പയറുടെ നടപടിക്കെതിരെ ക്രീസിൽ നിന്ന രവീന്ദ്ര ജഡേജ തർക്കിച്ചു. നോബോൾ തീരുമാനത്തിൽ അമ്പയര്‍ ഉറച്ചുനിന്നിരുന്നെങ്കിൽ ചെന്നൈയുടെ വിജയലക്ഷ്യം മൂന്നു പന്തിൽ അഞ്ചു റൺസായി കുറയുമായിരുന്നു. മാത്രമല്ല, ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു.
ജഡേജ പ്രതിഷേധിച്ചെങ്കിലും അമ്പയര്‍മാര്‍ തീരുമാനത്തിൽ ഇരുവരും ഉറച്ചുനിന്നു. ഇതോടെയാണ് ധോണി ഡഗ് ഔട്ടിൽനിന്നും മൈതാനത്തേക്ക് എത്തിയതും തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ ഉണ്ടായതും.
ഉല്ലാസ് ഗാന്ധെയും ലെഗ് അമ്പയര്‍ ഓക്സെൻഫോർഡും കൂടിയാലോചിച്ചു. പന്ത് നോബോളല്ലെന്ന തീരുമാനത്തിൽ ഇരുവരും ഉറച്ചുനിന്നു. ഇതോടെയാണ് ക്ഷുഭിതനായ ധോണി ഡഗ് ഔട്ടിൽനിന്നും മൈതാനത്തേക്ക് എത്തിയത്.