Publish Date: Thu, 26 May 2022 (10:58 IST)
Updated Date: Thu, 26 May 2022 (11:01 IST)
ഐപിഎല്ലിലെ എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചു കൊണ്ട് തങ്ങളുടെ കിരീടസാധ്യതകളെ സജീവമാക്കിയിരിക്കുകയാണ് ആർസിബി. രജത് പാട്ടിയിടാറിന്റെ സെഞ്ചുറി പ്രകടനം വലിയ പ്രശംസ അർഹിക്കുമ്പോഴും മത്സരത്തിൽ വഴിത്തിരിവായത് ഹർഷൽ പട്ടേൽ എറിഞ്ഞ 18 മത് ഓവറായിരുന്നു.
പതിനെട്ടാം ഓവർ ഹർഷൽ പന്തെറിയാൻ വരുമ്പോൾ ലഖ്‌നൗവിന് വേണ്ടത് 18 പന്തിൽ 41 റൺസ്. 3 വിക്കറ്റ് മാത്രം നഷ്ടമായ ലഖ്‌നൗവിന് വേണ്ടി ക്രീസിലുള്ളത് കെ എൽ രാഹുലും വമ്പനടിക്കാരൻ മാർക്കസ് സ്റ്റോയ്‌നിസും.
കടുത്ത സമ്മർദ്ദത്തിൽ ഹർഷലിന്റെ ആദ്യ രണ്ട് പന്തുകളും വൈഡ്. ഇതിൽ ഒന്ന് ബൗണ്ടറി കൂടിയായതോടെ 18 പന്തിൽ വേണ്ടത് 35 റൺസ്. ലഖ്‌നൗ പൂർണമായും ഡ്രൈവിങ് സീറ്റിലുള്ള മത്സരം പക്ഷെ മാറിമറിഞ്ഞത് പെട്ടെന്നാണ്. അടുത്ത 2 പന്തുകളും ഡോട്ട് ബൗൾ. മൂന്നാം പന്തിൽ സ്റ്റോയ്‌നിസ് പുറത്ത്.
തുടർന്നുള്ള 3 പന്തുകളിൽ നിന്ന് ആകെ വന്നത് 2 റൺസ്. ഓവർ അവസാനിക്കുമ്പോൾ ലഖ്‌നൗവിന് ജയിക്കാൻ വേണ്ടത് 33 റൺസ്. നിർണായകമായ പത്തൊമ്പതാം ഓവറിൽ ക്യാപ്റ്റൻ കെ എൽ രാഹുലിനെ ഹേസൽവുഡ് പുറത്താക്കിയതോടെ മത്സരത്തിന്റെ കടിഞ്ഞാൺ ബാംഗ്ലൂർ ഏറ്റെടുത്തു. അവസാന ഓവറിൽ വെറും 9 റൺസ് വിട്ടുകൊടുത്ത ഹർഷൽ ബാംഗ്ളൂരിന്റെ വിജയം ഉറപ്പ് വരുത്തുകയും ചെയ്തു.