Publish Date: Tue, 13 Oct 2020 (12:28 IST)
Updated Date: Tue, 13 Oct 2020 (12:31 IST)
മികച്ച ഫോമിൽ കളിക്കുന്ന ലോക ഒന്നാം നമ്പർ ക്രിക്കറ്റ് താരം വിരാട് കോലി റൺസുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. കൊൽക്കത്തൻ നിരയിലെ വമ്പനടിക്കാർക്കും ആരോൺ ഫിഞ്ച് അടക്കമുള്ള പ്രബലർക്കും ആ പിച്ചിൽ എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമില്ലായിരുന്നു. ആ പിച്ചിൽ 200 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യാൻ കഴിയണമെങ്കിൽ അയാൾ ഒരു അതിമാനുഷനായിരിക്കണം. അതേ അതയാൾ മുൻപും തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകത്ത് അസാധ്യമായത് ചെയ്യുന്ന അതിമാനുഷൻ. അയാൾക്ക് ക്രിക്കറ്റ് ലോകം ഒരു പേരും നൽകി. അബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്‌സ്.
കൊൽക്കത്തെയ്ക്കെതിരായ ബാംഗ്ലൂരിന്റെ മത്സരത്തിൽ രണ്ട് ടീമിനെയും മാറ്റി നിർത്തിയത് അയാളുടെ സാന്നിധ്യമായിരുന്നു. ലോകോത്റ താരമായ വിരാട് കോലി അതിമാനുഷികൻ എന്ന് മത്സരശേഷം ഡിവില്ലിയേഴ്‌സിനെ വിശേഷിപ്പിച്ചത് ചുമ്മാതെയല്ല. വരണ്ട പിച്ചിൽ ആ മനുഷ്യൻ മാത്രം റണ്ണുകൾ തീർക്കുമ്പോൾ മറിച്ചെങ്ങനെ പറയാൻ കഴിയും. നേരിട്ട മൂന്നാമത്തെ പന്തു തന്നെ ഡിവില്ലിയേഴ്‌സ് സ്ട്രൈക്ക് ചെയ്‌തു. മറ്റ് പലരും അങ്ങനെ ചെയ്‌തു കണ്ടുകാണും. പക്ഷേ ഈ പിച്ചിൽ അങ്ങനെ ചെയ്യാൻ ഡിവില്ലിയേഴ്‌സിനെ സാധിക്കുകയുള്ളു. പറയുന്നത് വിരാട് കോലി.
ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്സായിരുന്നു കളിയിലെ വ്യത്യാസം. എല്ലാ വഴികളും പരീക്ഷിച്ചെന്നും എന്നാൽ ഡിവില്ലിയേഴ്‌സിനെ പ്രതിരോധിക്കാനായില്ലെന്നും പറയുന്നത് കൊൽക്കത്ത നായകൻ ദിനേഷ് കാർത്തിക്. അതേസമയം തന്റെ പ്രകടനത്തിൽ താൻ തന്നെ ഞെട്ടിയിരിക്കുകയാണെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. ടീം ടോട്ടൽ 140-150 എന്ന ടോട്ടലിലേക്കാണ് ഞങ്ങൾ പോയത്. അത് 160-165 എത്തിക്കാമെന്ന് എനിക്ക് തോന്നി എന്നാൽ 194 എത്തിയതിൽ ഞാൻ തന്നെ ഞെട്ടി മത്സരശേഷം ഡിവില്ലിയേഴ്‌സ് പറഞ്ഞു.