Publish Date: Thu, 24 Sep 2020 (12:31 IST)
Updated Date: Thu, 24 Sep 2020 (12:37 IST)
ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് പരാജയപ്പെട്ടെങ്കിലും കൊൽക്കത്തക്കെതിരായ രണ്ടാം മത്സരത്തിലൂടെ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ഒരു ചാമ്പ്യൻ ടീമിന്റേതായ പ്രകടനമാണ് മത്സരത്തിൽ മുംബൈ കാഴ്‌ച്ചവെച്ചത്.
ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഫീൽഡിങ് ആയിരുന്നു മത്സരത്തിൽ മുംബൈ പുറത്തെടുത്തത്.കൊല്‍ക്കത്തയുടെ ബാറ്റിംഗില്‍ ആദ്യ പവര്‍പ്ലേയില്‍ വെറും 33 റണ്‍സാണ് ലഭിച്ചത്. രണ്ട് വിക്കറ്റും ഇതേ പവര്‍പ്ലേയില്‍ നഷ്ടമായി. ബാറ്റിങിൽ വിജയമായില്ലെങ്കിലും ഹാർദിക് പാണ്ഡ്യ ഫീൽഡർ എന്ന നിലയിൽ തിളങ്ങി.
ബുംറയുടെ തിരിച്ചുവരവാണ് മുംബൈ വിജയത്തിന്റെ മറ്റൊരു കാരണം. കൊൽക്കത്തയുടെ വജ്രായുദ്ധങ്ങളായ ഓയിൻ മോർഗനും ആന്ദ്രേ റസ്സലും മത്സരത്തിൽ ബുംറയെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയായിരുന്നു. ഇരുവരെയും ബുംറ തന്നെ പുറത്താക്കി. അതേസമയം ടോസ് ലഭിച്ചിട്ടും മുംബൈയെ ബാറ്റിങിനയച്ച കൊൽക്കത്ത നായകൻ ദിനേശ് കാർത്തികിന്റെ തീരുമാനവും മുംബൈക്ക് അനുകൂലമായി. ക്യാപ്‌റ്റനെന്ന നിലയിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാർത്തിക് കാഴ്‌ച്ചവെച്ചത്.