Publish Date: Thu, 15 Apr 2021 (14:09 IST)
Updated Date: Thu, 15 Apr 2021 (14:11 IST)
ഒരു കാലത്ത് ഐപിഎല്ലിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലും മികച്ച പ്രകടനങ്ങൾ കാഴ്‌ച്ചവെച്ച താരമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെ. ഐപിഎല്ലിലെ പതിനാലാം സീസണിൽ റൺ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളതെങ്കിലും മത്സരത്തിൽ ഇമ്പാക്‌ട് സൃഷ്ടിക്കാൻ പറ്റുന്ന പ്രകടനങ്ങൾ താരത്തിന് നടത്താൻ കഴിയുന്നില്ല. മാത്രമല്ല താരത്തിന്റെ സാന്നിധ്യം ഹൈദരാബാദിന്റെ വിജയത്തിനെ മോശമായി ബാധിക്കുന്നുവെന്നും കണക്കുകൾ പറയുന്നു.
സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിലും 30ലേറെ റൺസ് കണ്ടെത്താൻ കഴിഞ്ഞുവെങ്കിലും ടീമിന്റെ പരാജയത്തിലേക്കാണ് അത് ഉപകരിച്ചതെന്നാണ് പ്രശ്‌നം. 2018 മുതലുള്ള നാല് ഐപിഎൽ സീസണുകളിൽ 14 തവണ താരം 30ൽ അധികം പന്തുകൾ നേരിട്ടപ്പോൾ 11 തവണയും ടീം പരാജയപ്പെട്ടുവെന്നത് താരത്തിന്റെ സമീപനത്തിനെതിരായ വിമർശനങ്ങളെ ശക്തമാക്കുന്നു.
നേരത്തേതന്നെ ഇന്ത്യൻ ടീമിൽ എത്തിയെങ്കിലും സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം താരത്തെ മറികടന്നെന്ന് നെഹ്‌റ പറയുമ്പോൾ ഇനിമുതൽ മനീഷ് പാണ്ഡെയെ കളിപ്പിക്കരുത് എന്നായിരുന്നു അജയ് ജഡേജയുടെ പ്രതികരണം. മികച്ച തുടക്കം മുതലാക്കി കളി ഫിനിഷ് ചെയ്യാൻ സാധിക്കാത്തവർ ടീമിന് ബാധ്യതയാണെന്നും ജഡേജ പറഞ്ഞു.