Publish Date: Sun, 25 Apr 2021 (14:32 IST)
Updated Date: Sun, 25 Apr 2021 (14:34 IST)
ഐപിഎല്ലിൽ ആദ്യ മത്സരങ്ങളിൽ മാത്രം തിളങ്ങുകയും പിന്നീട് നിറം മങ്ങുകയും ചെയ്യുന്നതാണ് സഞ്ജു സാംസണിന്റെ രീതിയെന്ന് വിമർശകർ സ്ഥിരമായി ഉയർത്തുന്ന വിമർശനമാണ്. ഈ ഐപിഎല്ലിലും ആദ്യ മത്സരത്തിൽ തിളങ്ങിയ സഞ്ജു തുടർന്നെത്തിയ മത്സരങ്ങളിൽ തിളങ്ങിയിരുന്നില്ല.എന്നാൽ കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ തീര്‍ത്തും വ്യത്യസ്തമായ ശൈലിയാണ് സഞ്ജു ബാറ്റ് വീശിയത്.
മത്സരത്തിൽ അതിവേഗം റൺസ് ബാറ്റ് ചെയ്യുന്ന സഞ്ജുവിന് പകരം ഒരു ക്യാപ്റ്റന്റെ പക്വതയോടെ ക്ഷമാപൂര്‍വ്വം സിംഗിളും ഡബിളുമെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്ന സഞ്ജുവിന്റെ മറ്റൊരു വേര്‍ഷനാണ് കളിയില്‍ കാണാനായത്.രണ്ടു ബൗണ്ടറികളും ഒരേയൊരു സിക്‌സറും മാത്രമേ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. അതായത് 42 റൺസിൽ 28 റൺസും സഞ്ജു ഓടിയെടുത്തതായിരുന്നു.
മത്സരം പൂർത്തിയാക്കുന്ന വരെ സഞ്ജു ക്രീസിൽ തുടർന്നു. എന്തുകൊണ്ടായിരുന്നു ബാറ്റിങില്‍ ഇങ്ങനെയൊരു സമീപനം താന്‍ സ്വീകരിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു ഇപ്പോൾ. നിങ്ങള്‍ അതിവേഗ ഫിഫ്റ്റിയടിച്ചിട്ടും ടീം വിജയിച്ചില്ലെങ്കില്‍ അതു വളരെ നിരാശയുണ്ടാക്കുമെന്നും ഇത്തരമൊരു ബാറ്റിങായിരുന്നു സാഹചര്യം ആവശ്യപ്പെട്ടതെന്നും സഞ്ജു വ്യക്തമാക്കി.