കേരള ബജറ്റ് 2017: വൈദ്യുതി മേഖലയ്ക്കായി 1565 കോടി രൂപയും ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി രൂപയും വകയിരുത്തി
ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി രൂപ
Publish Date: Fri, 03 Mar 2017 (11:02 IST)
Updated Date: Fri, 03 Mar 2017 (11:05 IST)
സംസ്ഥനത്ത് കെഎസ്ഇബി പ്രസരണ ശൃംഖല നവീകരിക്കുന്നതിനായി കിഫ്ബി ധനസഹായം ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മാർച്ച് 31 ന് മുമ്പായി കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്നും വൈദ്യുതി മേഖലയ്ക്കായി 1565 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കുന്നതിന്റെ ഭഗമായി ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ റോഡുകൾ മെച്ചപ്പെടുത്താനായി അഞ്ചു വർഷത്തിനകം അര ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 630 കിലോമീറ്റർ ദൂരത്തിൽ ആറു മുതൽ എട്ടു മീറ്റർ വരെ വീതിയിൽ ഒൻപതു ജില്ലകളിലൂടെ നടപ്പാക്കുന്ന തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പ്രവാസികളിൽ നിന്ന് ബോണ്ട് സമാഹരിക്കുമെന്നും ഐസക് അറിയിച്ചു.
1267 കിലോമീറ്റർ മലയോര ഹൈവെയ്ക്കായി ഒൻപതു ജില്ലകളിൽ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. അതിനായി 3500 കോടി രൂപ രൂപ വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി. ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും നിലവിലെ അവസ്ഥ പരിശോധനയ്ക്കു വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. കിൻഫ്രയ്ക്ക് 111 കോടി രൂപ വകയിരുത്തിയതായും കമ്പോളങ്ങളുടെ ആധുനികവത്കരണത്തിന് കിഫ്ബി 100 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.