Publish Date: Sat, 10 Dec 2022 (18:57 IST)
Updated Date: Sat, 10 Dec 2022 (19:01 IST)
കൊല്ലം : ചവറയ്ക്കടുത്ത് ദേശീയപാതയിൽ അടുത്തടുത്തായി കേവലം അര മണിക്കൂറിനുള്ളിൽ ഉണ്ടായ രണ്ടു വാഹനാപകടങ്ങളിലായി രണ്ടു പേർ മരിച്ചു. ചവറ നീണ്ടകര വേട്ടുതറയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടമുണ്ടായത്. ഇതിലെ ആദ്യ അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പന്മന മേക്കാട് കോവിൽത്തോട്ടം റോസ് കോട്ടേജിൽ ജെറോം ഫെർണാണ്ടസ് എന്ന 66 കാരനാണ് മരിച്ചത്. ബസിനടിയിൽ പെട്ട ഇയാൾ തത്ക്ഷണം മരിച്ചു.
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മകൾ തുഷാര എന്ന ജോസഫൈൻ, തുഷാരയുടെ മകൾ ആറുവയസുള്ള ജുവാൻ എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തേകാലോടെയാണ് അപകടം ഉണ്ടായത്.
രണ്ടാമത്തെ അപകടം ആദ്യ അപകടം നടന്നതിന് നൂറു മീറ്റർ മാത്രം ദൂരെ പത്തേമുക്കാലോടെയാണ് ഉണ്ടായത്. സുരക്ഷാ ജീവനക്കാരനായ ഷാജി സഞ്ചരിച്ച ബൈക്ക് എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ കാവനാട് സ്വദേശി അരുൺ കുമാറിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.