വാക്ക് പാലിക്കാതെ സതീശൻ; ആശമാർ സമരം തുടരും
ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം ആശമാരുടെ വേതനം 3,000 രൂപ വർധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചത്
Publish Date: Tue, 19 May 2026 (09:39 IST)
Updated Date: Tue, 19 May 2026 (09:54 IST)
വേതന വർധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ആശമാർ നടത്തുന്ന സമരം തുടരും. അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ തങ്ങൾ ആവശ്യപ്പെടുന്ന പോലെ 21,000 രൂപയായി വേതനം ഉയർത്താതെ സമരം നിർത്തില്ലെന്നാണ് അവരുടെ നിലപാട്.
ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം ആശമാരുടെ വേതനം 3,000 രൂപ വർധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചത്. 9,000 രൂപയായിരുന്ന ആശമാരുടെ വേതനം ഇതോടെ 12,000 രൂപയായി. അപ്പോഴും 21,000 ത്തിലേക്ക് എത്താൻ ഒൻപതിനായിരം രൂപയുടെ കുറവുണ്ട്.
വേതനം 21,000 ആക്കുകയാണ് തങ്ങളുടെ ആവശ്യമെന്ന് അത് അംഗീകരിക്കും വരെ സമരം തുടരുമെന്നും ആശമാർ അറിയിച്ചു.
വി.എസ്.അച്യുതാനന്ദൻ സർക്കാർ 2011 ൽ അധികാരം ഒഴിയുമ്പോൾ ആശമാരുടെ ഓണറേറിയം 500 രൂപയായിരുന്നു. പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാർ വേതനം 500 രൂപ മാത്രം വർധിപ്പിച്ച് 1,000 ആക്കി. ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ 1000 രൂപയായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ അത് 9,000 രൂപയാണ്. ഈ കാലയളവിൽ ആകെ 8,000 രൂപയുടെ വർധനവുണ്ടായി.