ഗുരുവായൂരിനെ കുറിച്ച് വർഗീയ പരാമർശം; ബിജെപി സ്ഥാനാർഥിക്കെതിരെ വ്യാപക പ്രതിഷേധം
മതേതര സ്വഭാവമുള്ള ഒരു നാടിനെതിരെ കടുത്ത വിദ്വേഷ പ്രചരണമാണ് ഗോപാലകൃഷ്ണൻ നടത്തിയിരിക്കുന്നത്
Publish Date: Sat, 21 Mar 2026 (08:09 IST)
Updated Date: Sat, 21 Mar 2026 (08:36 IST)
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തിയ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ വ്യാപക പ്രതിഷേധം. ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നാണ് ഗോപാലകൃഷ്ണന്റെ പരാമർശം.
മതേതര സ്വഭാവമുള്ള ഒരു നാടിനെതിരെ കടുത്ത വിദ്വേഷ പ്രചരണമാണ് ഗോപാലകൃഷ്ണൻ നടത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ സിപിഎം പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ലക്ഷ്യംവെച്ചുള്ള ഗുരുതര ചട്ടലംഘനമാണ് ബിജെപി സ്ഥാനാർഥി നടത്തിയിരിക്കുന്നതെന്ന് സിപിഎം ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സി.സുമേഷ് ആരോപിച്ചു.
' ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ല. തൊട്ടു ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിൽ ആവട്ടെ സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതന് ഹിന്ദു വിഭാഗത്തിൽ നിന്ന് സ്ഥാനാർഥി ഇല്ല. എന്താല്ലേ മതേതര കേരളം,' എന്നാണ് ഗോപാലകൃഷ്ണന്റെ പരാമർശം