Publish Date: Sun, 09 Jun 2019 (11:31 IST)
Updated Date: Sun, 09 Jun 2019 (11:32 IST)
സുപ്രീംകോടതി നിര്‍ദേശിച്ച ശബരിമല സ്‌ത്രീ പ്രവേശന വിധി നടപ്പാക്കുന്നതിനെതിരെ മണ്ഡലകാലത്ത് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ ബിജെപിയുടെ കണ്ണിലെ കരടായ ഐപിഎസ് ഓഫീസറാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ജിഎച്ച് യതീഷ് ചന്ദ്ര.
ശബരിമലയുടെ സുരക്ഷയുടെ ഭാഗമായി പമ്പയിലും നിലയ്‌ക്കലിലും യതീഷ് ചന്ദ്രയുണ്ടായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിജെപി നേതാവ് കെ സുരേന്ദ്രനെ തടയുകയും ശബരിമല സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്‌ണനോട് നിയമങ്ങള്‍ പാലിക്കണമെന്നും വ്യക്തമാക്കുകയും ചെയ്‌തതോടെയാണ് ബിജെപി നേതൃത്വം യതീഷ് ചന്ദ്രയ്‌ക്കെതിരെ തിരിഞ്ഞത്.
യുവ ഐപിഎസ് ഓഫീസറെ നിലയ്‌ക്കു നിര്‍ത്തുമെന്നും കേന്ദ്രസർക്കാരിനെ കൊണ്ട് നടപടി സ്വീകരിപ്പിക്കുമെന്നും ആവര്‍ത്തിച്ച് പറഞ്ഞത് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനായിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തിയപ്പോള്‍ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും എത്തിയിരുന്നു. ഇവരുടെ മുന്നിലേക്ക് യതീഷ് ചന്ദ്ര എത്തിയതോടെയാണ് കാഴ്‌ചക്കാരില്‍ കൌതുകമുയര്‍ന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലുടെ ഭാഗമായിട്ടാണ് യതീഷ് ചന്ദ്ര ഗുരുവായൂരിലെത്തിയത്. ശ്രീവത്സം ഗസ്‌റ്റ്‌ഹൌസില്‍ വെച്ച് സുരേന്ദ്രനും രാധാകൃഷ്ണനും തൃശൂർ കമ്മീഷണറെ കണ്ടു. എന്നാല്‍, മുമ്പത്തെ പിണക്കവും
തര്‍ക്കവും മൂവരുടെയും മുഖത്തുണ്ടായിരുന്നില്ല. അടുത്തുവന്ന യതീഷ് ചന്ദ്രയോട് സംസാരിക്കുകയും കൈനിട്ടി സ്വീകരിക്കുകയും ചെയ്‌തു ബിജെപി നേതാക്കള്‍.