ചെങ്ങന്നൂർ ക്ലൈമാക്‌സിലേക്ക്: വോട്ടെണ്ണുന്നത് പതിമൂന്ന് റൗണ്ടുകളിലായി, ആര് നേടും?
ചെങ്ങന്നൂരിന്റെ വിധി അല്‍പസമയത്തിനകം; ആദ്യഫല സൂചനകള്‍ എട്ടേകാലോടെ അറിയാം
Publish Date: Thu, 31 May 2018 (08:11 IST)
Updated Date: Thu, 31 May 2018 (08:13 IST)
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 8 മണിക്ക് തുടങ്ങി. ഉച്ചയ്‌ക്ക് 12നകം ഫലം അറിയാനാകും. ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യ ഫല സൂചകങ്ങൾ എട്ടേകാലോടെ അറിയാനാകും. പതിമൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ചെങ്ങന്നൂരിന്റെ നായകൻ ആരാണെന്ന് പത്തരയോടെ അറിയാനാകും. 12 മണിയോടെ പൂർണ്ണ ഫലവും ലഭ്യമാകും.
പതിനാല് മേശകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥരാണ് ഒരേസമയം വോട്ടെണ്ണലിൽ ഉണ്ടായിരിക്കുക. പോസ്‌റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക മേശ സജ്ജീകരിക്കും. രാവിലെ ആറിന് തന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു.
സിപിഎമ്മിലെ കെ കെ രാമചന്ദ്രൻ മരിച്ചതിനെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28നായിരുന്നു വോട്ടെടുപ്പ്. 199340 വോട്ടര്‍മാരില്‍ 1,51,977 പേര്‍ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016നേക്കാള്‍ 6,479 വോട്ടുകളാണ് വർദ്ധിച്ചത്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.