Select Your Language

Notifications

webdunia
webdunia
webdunia
webdunia

V.D.Satheesan: അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമായിരുന്നു, പകരം വെറുപ്പിച്ച് അകറ്റി; സതീശനെതിരെ കോണ്‍ഗ്രസ് നേതാക്കളും, തമ്മിലടി രൂക്ഷം

തുടക്കംമുതലെ അന്‍വറിനോടുള്ള പ്രതിപക്ഷ നേതാവിന്റെ സമീപനം അനുചിതമായിരുന്നു

PV Anvar and VD Satheesan

രേണുക വേണു

, തിങ്കള്‍, 2 ജൂണ്‍ 2025 (08:55 IST)
V.D.Satheesan: പി.വി.അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ സാധിക്കാത്തതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടു കടുത്ത അതൃപ്തി. അന്‍വര്‍ തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത് യുഡിഎഫിനു ദോഷം ചെയ്യുമെന്നും അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശനു ഉത്തരവാദിത്തമുണ്ടായിരുന്നെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 
 
തുടക്കംമുതലെ അന്‍വറിനോടുള്ള പ്രതിപക്ഷ നേതാവിന്റെ സമീപനം അനുചിതമായിരുന്നു. അല്‍പ്പം ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയത്തെ എടുത്തുചാട്ടം കൊണ്ട് വഷളാക്കി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന പരിഗണന ഉറപ്പുനല്‍കി നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. 
 
രമേശ് ചെന്നിത്തല, കെ.സുധാകരന്‍, കെ.മുരളീധരന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം സതീശന്റെ സമീപനത്തോടു ശക്തമായ വിയോജിപ്പുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.സ്വരാജ് എത്തിയതോടെ യുഡിഎഫിന്റെ ആധിപത്യം നഷ്ടമായി. അപ്പോഴെങ്കിലും അന്‍വറിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. യുഡിഎപ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനോടു വിയോജിപ്പുള്ള ലീഗ് വോട്ടുകള്‍ അന്‍വറിലേക്കു പോകാന്‍ സാധ്യതയുണ്ട്. ഇത് യുഡിഎഫിന്റെ വിജയത്തെയാണ് പ്രതികൂലമായി ബാധിക്കുക. രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി വിവേകപൂര്‍വ്വം തീരുമാനമെടുക്കുകയായിരുന്നു സതീശന്‍ ചെയ്യേണ്ടിയിരുന്നതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. 
 
അതേസമയം അന്‍വറിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താത്തതില്‍ മുസ്ലിം ലീഗിനുള്ളിലും സതീശനോടു വിയോജിപ്പുണ്ട്. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഏകാധിപത്യ പ്രവണതയാണ് മുന്നണിയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി ഡി സതീശന്‍ പുലര്‍ത്തുന്നതെന്നാണ് നേതൃയോഗത്തിനുള്ളില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. അന്‍വര്‍ വിഷയം നീട്ടികൊണ്ടുപോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായത്. ഇങ്ങനെ പോവുകയാണെങ്കില്‍ പാര്‍ട്ടിക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയാണെന്നും വിമര്‍ശനമുയര്‍ന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്‍വറിനെ കാണാന്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ ഷാഫി പറമ്പിലും? എല്ലാം നേതൃത്വത്തിന്റെ അറിവോടെ