Publish Date: Mon, 21 Feb 2022 (19:46 IST)
Updated Date: Mon, 21 Feb 2022 (19:52 IST)
ചോറ്റാനിക്കര: ബാങ്ക് ജീവനക്കാരനെ ബലം പ്രയോഗിച്ചു നഗ്നനാക്കിയശേഷം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ആമ്പല്ലൂർ സ്വദേശി ആദർശ് ചന്ദ്രശേഖരൻ (25), മാമല വലിയപറമ്പിൽ ഫ്രഡിൻ ഫ്രാൻസിസ് (22), മുളന്തുരുത്തി പെരുമ്പിള്ളി ലബീബ് ലക്ഷ്മണൻ (22), ചോറ്റാനിക്കര അമ്പാടിമല വിശ്വാസ് (42), ഒന്നാം പ്രതി ആദർശിന്റെ ഭാര്യ കാശ്മീര (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനാലാം തീയതി രാത്രിയാണ് അഞ്ചംഗ സംഘം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ബാങ്ക് ജീവനക്കാരന്റെ വീട്ട്ടിൽ അതിക്രമിച്ചു കയറി കഴുത്തിൽ കത്തി വച്ച് ബലം പ്രയോഗിച്ചു വസ്ത്രങ്ങൾ മാറ്റുകയും ഇയാളുടെ തന്നെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ബാങ്ക് ജീവനക്കാരനിൽ നിന്ന് രണ്ട് ലക്ഷത്തിലേറെ രൂപയും ഒരു പവന്റെ മോതിരവും മൊബൈൽ ഫോണും തട്ടിയെടുത്തു.
സംഘം വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയപ്പോഴാണ് ബാങ്ക് ജീവനക്കാരൻ പോലീസിൽ പരാതി നൽകിയത്. പരാതി കിട്ടിയതും മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതികളെ പിടികൂടി. പ്രതികളിൽ നിന്ന് അര ലക്ഷം രൂപയും മോതിരവും മൊബൈൽ ഫോണും കണ്ടെടുത്തു. ആദർശ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി.