ജയരാജന്റെ ഗതി ‘അധോഗതി’; ബന്ധുനിയമനത്തില്‍ കണ്ണൂരില്‍ ഇപിക്ക് കാലിടറുന്നു
ജയരാജനെ സംരക്ഷിക്കാന്‍ ആരുമില്ല; ബന്ധുനിയമനത്തില്‍ അവശനായി ഇപി
Publish Date: Sat, 08 Oct 2016 (16:52 IST)
Updated Date: Sat, 08 Oct 2016 (16:53 IST)
പികെ ശ്രീമതി എംപിയുടെ മകനും വ്യവസായ മന്ത്രി ഇപി ജയരാജന്റെ ബന്ധുവുമായ പികെ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്ഐഇ) എംഡി ആയി നിയമിക്കാന്‍ ഇടപെടല്‍ നടത്തിയ ജയരാജനെതിരേ സിപിഎമ്മിലെ ഒരു വിഭാഗം. ജയരാജന്റെ നടപടി പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപോലെ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയെന്നാണ് പിണറായി വിജയന്‍ പക്ഷക്കാരടക്കമുള്ളവര്‍ പറയുന്നത്.
സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലാണ് ജയരാജനെതിരെ പ്രധാനമായും തിരിഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് സംസ്ഥാനം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയ പൊതുമാര്‍ നിര്‍ദേശത്തില്‍ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കള്‍ ഭരണത്തില്‍ ഇടപെടരുതെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും തലപ്പത്ത് ബന്ധുനിയമനങ്ങള്‍ പാടില്ലെന്നും നിര്‍ദേം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ ജയരാജന്‍ ലംഘിച്ചുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ജയരാജന് കണ്ണൂരില്‍ ഏഴോളം പരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്നു. ഈ ചടങ്ങുകളില്‍ നിന്ന് സാധാരണ പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കുകയും ചെയ്‌തിരുന്നു.
നിയമനങ്ങള്‍ നേടിയവര്‍ക്ക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരല്ലെന്നും ഇവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നതിലൂടെ സാധാരണ പ്രവര്‍ത്തകരെ അപമാനിക്കുന്ന നടപടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും കണ്ണൂരിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, ജയരാജന്റെ ഫേസ്‌ബുക്ക് പേജില്‍ വിമര്‍ശനങ്ങളുടെയും പരിഹാസത്തിന്റെയും ആഘോഷമാണ്.