Publish Date: Tue, 04 Aug 2020 (07:42 IST)
Updated Date: Tue, 04 Aug 2020 (07:46 IST)
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷുമായി ഒരു ഉന്നത രാഷ്ട്രീയ നേതാവിന് അടുത്ത ബന്ധമെന്ന് സംശയം. ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നതായാണ് വിവരം. കസ്റ്റംസിന്റെ ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമനമായതായാണ് റിപ്പോർട്ടുകൾ. എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
സ്വപ്നയുമയി ബന്ധമുണ്ട് എന്ന് കരുതപ്പെടുന്ന നേതവിന് സ്വർണക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് പരിശോധിയ്ക്കുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ഇയാൾക്ക് സ്വർണക്കടത്തിൽ പങ്കുള്ളതായും, പലപ്പോഴും ഇടപാടുകളിൽ തന്നെ ഇടനിലക്കാരിയാക്കിയിരുന്നതായും സ്വപ്ന മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്. സർക്കാരിൽ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം എന്നാണ് വിവരം.
സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴികൾ ചേർത്തുവച്ച് കസ്റ്റംസ് വിണ്ടും പരിശോധന നടത്തിയിരുന്നു. ഇരുവരുടെയും ചില മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ശിവശങ്കറിന്റെ ചില മൊഴികളിൽ വ്യക്തതയില്ല എന്നും കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യൽ ഉണ്ടായേക്കും.