Publish Date: Mon, 11 Apr 2022 (16:34 IST)
Updated Date: Mon, 11 Apr 2022 (16:37 IST)
തൊടുപുഴ: പതിനേഴുകാരിയായ പെൺകുട്ടിയെ ഒന്നര വർഷത്തോളം പീഡിപ്പിച്ച സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദരിദ്ര കുടുംബത്തിലെ അംഗമായ പെൺകുട്ടിയെ ജോലി നൽകാം എന്ന് വിശ്വസിപ്പിച്ചു ഒരു ഇടനിലക്കാരനാണ് പലർക്കും പീഡനത്തിന് ഒത്താശ നൽകിയത്. പീഡനത്തെ തുടർന്ന് പെൺകുട്ടി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്.
ഇടനിലക്കാരനായി പ്രവർത്തിച്ച കുമാരമംഗലം സ്വദേശി രഘു എന്ന ബേബി (51), കല്ലൂർക്കാട് വെള്ളാരംകല്ല് സ്വദേശിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ സജീവ് (55), രാമയൂരം സ്വദേശി തങ്കച്ചൻ (56), ഇടവെട്ടി സ്വദേശി ബിനു (43), പടിഞ്ഞാറേ കോടിക്കുളം സ്വദേശി തോമസ് ചാക്കോ (27), പെരിന്തൽമണ്ണ സ്വദേശി ജോൺസൺ (50) എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.
വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്ഭിണിയാണെന്നും തുടർന്ന് പീഡനവിവരം അറിഞ്ഞതും. ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പോലീസ് പോക്സോ വകുപ്പ് അനുസരിച്ചു കേസെടുത്തത്.
പെൺകുട്ടിക്ക് പിതാവില്ല, മാതാവ് സുഖമില്ലാതെ കിടപ്പാണ്. ഇത് മുതലെടുത്താണ് ബ്രോക്കറായ ബേബി എന്ന രഘു ജോലി വാങ്ങി നൽകാം എന്ന പേരിൽ പെൺകുട്ടിയെ സമീപിച്ചതും പിന്നീട് പീഡിപ്പിച്ചതും. തുടർന്ന് ഭീഷണിപ്പെടുത്തി വൻ തുക വാങ്ങി ഇയാൾ പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചു. പതിനഞ്ചോളം പീര് തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്.