‘സുനിലേ, എനിക്ക് പറ്റുന്നില്ലെടാ, നിങ്ങള്‍ കയറിക്കോ, ഞാന്‍ പോകുന്നു’; നീന്തിത്തളർന്ന് ജോൺസൺ പറഞ്ഞു !
കാറ്റില്‍ ബോട്ട് മറിഞ്ഞപ്പോള്‍ എല്ലാവരും കൈകള്‍ കോര്‍ത്തുപിടിച്ചെങ്കിലും ജോണ്‍സന്റെ കൈകള്‍ കുഴഞ്ഞുപോയി
Publish Date: Sun, 03 Dec 2017 (09:57 IST)
Updated Date: Sun, 03 Dec 2017 (10:00 IST)
‘സുനിലേ, എനിക്ക് പറ്റുന്നില്ലെടാ, നിങ്ങള്‍ കയറിക്കോ, ഞാന്‍ പോകുന്നു’ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച സമയത്ത് കടലിലകപ്പെട്ട ജോണ്‍സണ്‍ എന്ന മത്സ്യത്തൊഴിലാളി കൂടെയുള്ളവരോട് പറഞ്ഞ വാക്കുകളാണിത്. ജോണ്‍സണ്‍ പോയ ബോട്ടിലെ നാലു പേരാണ് മടങ്ങിവന്നത്. ശക്തമായ കാറ്റില്‍ ബോട്ട് മറിഞ്ഞപ്പോള്‍ കൈകള്‍ കോര്‍ത്തുപിടിച്ചെങ്കിലും ജോണ്‍സന്റെ കൈകള്‍ കുഴഞ്ഞുപോയെന്നും തുടര്‍ന്ന് ജോണ്‍സണ്‍ കയ്യിലെ പിടിവിട്ടുവെന്നുമാണ് രക്ഷപ്പെട്ടവര്‍ പറഞ്ഞത്.
തങ്ങളുടെ തൊട്ടുമുകളിലൂടെ ഹെലികോപ്റ്റര്‍ താഴ്ന്ന് അടുത്തുവരെയെത്തിയിരുന്നു. പക്ഷേ അത് തിരികെപ്പോകുകയാണുണ്ടായത്. തങ്ങളുടെ കയ്യിലുണ്ടായിരുന്ന തുണി പറ്റാവുന്നത്ര ശക്തിയില്‍ വീശിക്കാണിച്ചെങ്കിലും ഒരു ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു. വിഴിഞ്ഞത്ത് നിന്ന് വന്ന ബോട്ടിലാണ് ബാക്കിയുള്ളവരെ കരയ്‌ക്കെത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചുപോയ രത്നമ്മ എന്ന സ്ത്രീയുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് ജോണ്‍സണ്‍. രത്‌നമ്മയുടെ രണ്ടാമത്തെ മകനായ ജെയിംസിനെ കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രത്നമ്മയുടെ മക്കളായ ജോണ്‍സും ജെയിംസും രണ്ട് വള്ളങ്ങളിലായി കടലില്‍ പോയത്. ഇളയ മകന്‍ ജെയിംസിനൊപ്പമാണ് രത്നമ്മ താമസിക്കുന്നത്.