Publish Date: Sat, 09 Jan 2021 (20:36 IST)
Updated Date: Sat, 09 Jan 2021 (20:44 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തുനിന്നും മത്സരിച്ചേയ്ക്കും എന്ന് വ്യക്തമാക്കി ജസ്റ്റിസ് ബി കെമാൽ പാഷ, പുനലൂരിൽ മത്സരിയ്ക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫിലെ ചില നേതാക്കൾ തന്നെ സമീപിച്ചതായും എറണാകുളം ജില്ലയിൽനിന്നും മത്സരിയ്ക്കൻ തയ്യാറാണെന്ന് നേതാക്കളെ അറിയിച്ചതായും കെമാൽ പാഷ പറഞ്ഞു. ജീവിയ്ക്കാനുള്ള പണം സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട് എന്നും അതിനാൽ അഴിമതി കാട്ടില്ലെന്നും കെമാൽ പാഷ വ്യക്തമാക്കി.
'പുനലൂരിൽ എനിയ്ക്ക് സ്വാധീനമുണ്ട് എന്നത് പരിഗണിച്ചാകാം അവിടെ മത്സരിയ്ക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫിലെ ചിലർ എന്നെ സമീപിച്ചിരുന്നു. എറണാകളത്തുനിന്നും മാറി മറ്റൊരിടത്ത് താമസിയ്ക്കാൻ താൽപര്യമില്ലാത്തതിനാൽ എറണാകുളത്ത് താമസിക്കുന്ന മണ്ഡലത്തിലോ, ജില്ലയിലെ മറ്റേതെങ്കിലും മണ്ഡലത്തിലോ മത്സരിയ്ക്കാൻ തയ്യാറാണെന്ന് നേതാക്കളെ അറിയിച്ചിരുന്നു. ജീവിയ്ക്കാനുള്ള പണവും കിടപ്പാടവും സ്വന്തം അധ്വാനംകൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ അഴിമതി കാട്ടേണ്ട കാര്യമില്ല. ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരു മാർഗമാണ് ജനപ്രതിനിധി ആവുക എന്നത്. അതിനാലാണ് മത്സരിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നത്.' കെമാൽ പാഷ പറഞ്ഞു.