Publish Date: Mon, 09 Jul 2018 (14:23 IST)
Updated Date: Mon, 09 Jul 2018 (14:26 IST)
മഹാരാജാസ് കോളേജിൽ അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണക്കാരായ ക്യാമ്പസ് ഫ്രണ്ടിനെ യു എ പി എ ചുമത്തി നിരോധിക്കനമെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. കൊലപാതകം നടത്തിയവരെ മാത്രമല്ല അതിൻ സഹായം നൽകിയവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കെമാൽ പാഷ പറഞ്ഞു.
അണികളെ സമരക്ഷിക്കാൻ കഴിയാത്തവർ അവരെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് വലിച്ചിഴക്കരുത്. കലാലയങ്ങളിൽ രാഷ്ട്രീയത്തിന്റെ ആവശ്യമില്ല. അത് നിരോധിക്കണം. അഭിമന്യുവിന്റെ ജീവനെടുത്തവർക്ക് ആരും പിന്തുണ കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ ജീവൻ എടുക്കുന്നത് ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകം മുസ്ലിം സമൂഹത്തിനേറ്റ കളങ്കമാണെന്നും കെമാൽ പാഷ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാകിയത്.