Publish Date: Sat, 25 Aug 2018 (08:26 IST)
Updated Date: Sat, 25 Aug 2018 (08:27 IST)
കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതി മറികടക്കാനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. നിരവധിയാളുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. 500 കോടിയിലധികം രൂപയാണ് ഇതുവരെ ലഭിച്ചത്. ഇതിനിടയിൽ ദുരിതാശ്വാസനിധിയുടെ പേര് പറഞ്ഞ് അനധികൃത പണപ്പിരിവ് നടത്തുന്നതായി ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു. ഒരുതരത്തിലുമുള്ള നിര്‍ബന്ധിത പണപ്പിരിവു പാടില്ലെന്നാണ് ബെഹ്‌റ പറയുന്നത്. നേരത്തെ മുഖ്യമന്ത്രിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള പണപ്പിരിവുകള്‍ തങ്ങളുടെ പ്രദേശത്ത് നടക്കുന്നുണ്ടോ എന്നത് നിരീക്ഷണത്തില്‍ വയ്ക്കാന്‍ അദ്ദേഹം എസ്എച്ച്ഒമാര്‍ക്കും മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ജനങ്ങള്‍ ഒന്നാകെ മുന്നോട്ട് വരുന്നുണ്ട്. അത്തരം സഹായങ്ങള്‍ കൃത്യമായ സംവിധാനങ്ങള്‍ വഴിയാണെന്ന് ജനങ്ങള്‍ ഉറപ്പുവരുത്തണമെന്നുംഡിജിപി നിര്‍ദേശിച്ചു.