Publish Date: Wed, 13 Mar 2019 (12:30 IST)
Updated Date: Wed, 13 Mar 2019 (12:33 IST)
തിരുവനന്തപുരം നഗരത്തിൽ നിന്ന് തട്ടികൊണ്ടു പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്‌ച വൈകിട്ട് കാണാതായ യുവാവിനെ കരമനയിലെ കുറ്റിക്കാട്ടില്‍ മരിച്ചനിലയി കണ്ടെത്തുകയായിരുന്നു. അന്വേഷണം തുടരുകയാണെന്നും കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
യുവാവിനെ റോഡിലിട്ട് മർദിച്ചാണ് കൊണ്ടുപോയതെന്നും തമ്പാനൂർ ഭാഗത്തു വെച്ചാണ് സംഘത്തെ അവസാനമായി കണ്ടതെന്നും ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി.
കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബൈക്കിൽ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ തളിയിൽ അരശുമൂട് ഭാഗത്തു നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസിലാകുന്നത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. തമ്പാനൂർ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. സിസിടിവി കാമറകൾ പരിശോധിച്ച് വരികെയാണ് പൊലീസ്.