'അവൾ മരിക്കേണ്ടവളായിരുന്നു; ഭാര്യയെയും മകളെയും കൊന്ന കാര്യം പറഞ്ഞിരുന്നു'; ഷാജുവിനെതിരെ ജോളിയുടെ മൊഴി
ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഷാജുവിനെ ഓഫീസിലേക്ക് വിളിപ്പിച്ചു.
Publish Date: Mon, 07 Oct 2019 (11:28 IST)
Updated Date: Mon, 07 Oct 2019 (11:30 IST)
കൂടത്തായി കൂട്ടക്കൊലപാതകങ്ങളിൽ ഭർത്താവ് ഷാജുവിനെതിരെ പൊലീസിന് ജോളിയുടെ മൊഴി. ആദ്യഭാര്യയായ സിലിയെയും മകളെയും കൊന്നതാണെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. താൻ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞത്. അവൾ മരിക്കേണ്ടവളായിരുന്നുവെന്ന് ഷാജു പറഞ്ഞു. തനിക്ക് ദുഖമില്ല, ഇക്കാര്യം പുറത്താരും അറിയരുതെന്നും ഷാജു പറഞ്ഞതായി ജോളി അന്വേഷണസംഘത്തോട് പറഞ്ഞു.
ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഷാജുവിനെ ഓഫീസിലേക്ക് വിളിപ്പിച്ചു. രാവിലെ ഏഴരയോടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ഷാജുവിന്റെ വീട്ടിലെത്തി വിവരം അറിയിച്ചത്. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. കൂട്ടക്കൊലപാതകം നടന്ന പൊന്നമറ്റം തറവാട്ടിൽ നിന്നും കഴിഞ്ഞദിവസം വൈകിട്ട് ഷാജു ഏതാനും സാധനങ്ങൾ കടത്തിയതായ വിവരം പുറത്തുവന്നിരുന്നു. നിർണായകമായ തെളിവുകൾ കടത്തിക്കൊണ്ടുപോയോ എന്ന സംശയമുള്ളതായി ജോളിയുടെയും കൊല്ലപ്പെട്ട റോയി തോമസിന്റെയും മകനായ റോമോ റോയ്ഇ അഭിപ്രായപ്പെട്ടിരുന്നു.