ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ ഒളിവില്‍, പുതിയ സ്ഥലം തേടുന്നതിനിടെ പിടിവീണു; കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍
ദിവസവും ഒരു ലക്ഷം രൂപ വരെയാണ് സെക്സ് റാക്കറ്റിന്റെ വരുമാനം. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്ളാറ്റില്‍ എത്തിയിരുന്നു
കോഴിക്കോട് മലാപ്പറമ്പിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ നടത്തിപ്പുക്കാരായ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് പിടിയിലായത്.
താമരശ്ശേരിയില്‍ ആള്‍താമസമില്ലാത്ത ഒരു കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെനിന്നും മറ്റൊരു ഒളിയിടം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ താമരശ്ശേരിയില്‍ കോരങ്ങാട് വച്ചാണ് ഇരുവരും പിടിയിലാതെന്നാണു പ്രാഥമിക വിവരം.
കേസിലെ ഒന്നാം പ്രതിയായ ബിന്ദുവിന്റെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വിഫ്റ്റ് കാറിലാണ് ഷൈജിത്തും സനിത്തും സഞ്ചരിച്ചിരുന്നത്. പൊലീസുകാരായതിനാല്‍ ഇവരെ പിടികൂടാന്‍ വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടയിലാണ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ രണ്ട് പേരെയും പിടിക്കാന്‍ സാധിച്ചത്.
ഒന്നാം പ്രതിയായ ബിന്ദുവിനെ കൊണ്ടാണ് അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകളായ പൊലീസുകാര്‍ കാര്യങ്ങളെല്ലാം ഏകോപിപ്പിച്ചിരുന്നത്. ബിന്ദുവുമായി ഈ പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ട്. കസ്റ്റമേഴ്സിനെ അനാശാസ്യ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നതെന്നും പണം ഇടപാടുകള്‍ നടത്തിയിരുന്നതും ബിന്ദുവാണ്.
ദിവസവും ഒരു ലക്ഷം രൂപ വരെയാണ് സെക്സ് റാക്കറ്റിന്റെ വരുമാനം. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്ളാറ്റില്‍ എത്തിയിരുന്നു. ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മെഡിക്കല്‍ കോളേജിനു സമീപമാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആശുപത്രി പരിസരം ആയതിനാല്‍ പരിശോധനകള്‍ ഉണ്ടാകില്ലെന്ന് നടത്തിപ്പുകാര്‍ കരുതിയിരുന്നു. രണ്ടര മാസം മുന്‍പാണു ബെംഗളൂരു, നെയ്യാറ്റിന്‍കര, തമിഴ്‌നാട്, ഇടുക്കി സ്വദേശികളായ യുവതികളെ എത്തിച്ചത്. പൊലീസുകാരന്‍ അവധി ദിനങ്ങളില്‍ ബിന്ദുവിനെ കാണാന്‍ അനാശാസ്യ കേന്ദ്രത്തില്‍ എത്തിയിരുന്നു. ഫ്‌ളാറ്റിലെ പരിശോധനയില്‍ പൊലീസ് യൂണിഫോമിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ച യുവതികള്‍ക്ക് ഇടപാടിന് എത്തുന്നവര്‍ നല്‍കുന്ന പണത്തിന്റെ 70 ശതമാനവും എടുക്കുന്നത് നടത്തിപ്പുകാരാണ്.