Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുകാഷിനൊപ്പം ലീനയും, കൊച്ചിയിലെ റിസോർട്ടിൽ മുറിയെടുത്തത് എന്തിന്? അന്വേഷണം ശക്തമാക്കി പൊലീസ്

സുകാഷിനൊപ്പം ലീനയും, കൊച്ചിയിലെ റിസോർട്ടിൽ മുറിയെടുത്തത് എന്തിന്? അന്വേഷണം ശക്തമാക്കി പൊലീസ്
, വ്യാഴം, 20 ഡിസം‌ബര്‍ 2018 (09:16 IST)
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ നടി ലീനാ മരിയ പോളിന്റേയും ഭര്‍ത്താവ് സുകാഷ് ചന്ദ്രശേഖറിന്റേയും ഇടപാടുകള്‍ പരിശോധിച്ചു പൊലീസ്. മൂന്നുമാസം മുന്‍പു നഗരത്തിലെത്തി മൂന്നാഴ്ചയോളം സുകാഷ് താമസിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന. 
 
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ലീനാ മരിയ പോളിനൊപ്പം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഈ ദിവസങ്ങളില്‍ സുകാഷ് താമസിച്ചത്. ഡല്‍ഹി പൊലീസിന്റെ സംരക്ഷണയിലായിരുന്നു കൊച്ചിയിലെ ഇവരുടെ താമസം. വെടിവയ്പ്പിനു മുൻപ് ലീനയ്ക്ക് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാൻ പൊലീസ് ശ്രമം തുടങ്ങി.
 
ചികില്‍സ ആവശ്യങ്ങള്‍ക്കായാണു സുകാഷ് ഇവിടെ മുറിയെടുത്തതെന്ന് റിസോർട്ട് മാനേജർ ഫൈസൽ പറഞ്ഞു. ദിവസവും ഒന്നരമണിക്കൂറിലേറെ ചികില്‍സയ്ക്കായി റിസോര്‍ട്ടില്‍നിന്ന് ഇരുവരും പുറത്തുപോകാറുണ്ടായിരുന്നു. ഇവര്‍ക്ക് സന്ദര്‍ശകർ ഒട്ടേറെയുണ്ടായിരുന്നുവെന്നും മാനേജര്‍ പറഞ്ഞു.
 
കൊച്ചി സ്വദേശികളായ മൂന്നുപേര്‍ ബോസിനെന്നു പറഞ്ഞാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഈ റിസോര്‍ട്ട് കൂടാതെ കൊച്ചിയിലെ മറ്റ് രണ്ട് റിസോര്‍ട്ടുകളിലും ഇവർ ‍താമസിച്ചതായാണു പൊലീസിനു ലഭിക്കുന്ന വിവരം. ഈ വരവില്‍ നടത്തിയ ഇടപാടുകളാണോ ഇപ്പോഴത്തെ വെടിവയ്പില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 
കഴിഞ്ഞ രണ്ടുവർഷത്തിനിടെ പലവട്ടം രവി പൂജാരിയുടെ പേരിൽ ഫോൺ വിളികൾ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തിൽ ആയിരുന്നു സംസാരം. എന്നാൽ ആവശ്യപ്പെട്ടത് 25 കോടിയാണെന്നാണു ലീന അന്വേഷണ സംഘത്തിനു നൽകിയ മൊഴി.
 
ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. ഇംഗ്ലീഷിലാണ് സംസാരം. 
 
വെടിവയ്പ്പ് നടത്തിയവര്‍ സംഭവ സ്ഥലത്തു ഉപേക്ഷിച്ച പേപ്പറില്‍ ഹിന്ദിയില്‍ ‘രവി പൂജാരി’ എന്നെഴുതിയിരുന്നു. കുറിപ്പിലെ ഹിന്ദി അക്ഷരങ്ങൾ മലയാളികൾ ഹിന്ദി എഴുതുന്ന വടിവിലുള്ളതാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
 
ഈ സാഹചര്യത്തില്‍ കുറിപ്പ് ഗ്രാഫോളജിസ്റ്റുകളുടെ സഹായത്തോടെ ശാസ്ത്രീയമായി പരിശോധിക്കാനാണു  പൊലീസ് തീരുമാനം. ഹിന്ദി മാതൃഭാഷയായിട്ടുള്ളവർ ര, വ, പ, ജ എന്നീ അക്ഷരങ്ങൾ സാധാരണ എഴുതുന്ന രീതിയിലല്ല കുറിപ്പിലെ അക്ഷരങ്ങള്‍ എന്നതാണ് പൊലീസിനെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിക്കുന്നത്.
 
വെടിവയ്പ്പിനും പിന്നില്‍ കുഴല്‍പ്പണ ഇടപാടാണെന്ന സംശയം ബലപ്പെടുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് കൊച്ചിയിലെത്തിയ വൻതുകയുടെ കുഴൽപ്പണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണു വെടിവയ്‌പ്പിനു കാരണമായതെന്നാണു പൊലീസിന്റെ നിഗമനം.
 
മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലും നടത്തിയ ആക്രമണമാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് അക്രമികൾ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചതും വെടിവയ്‌പ്പ് നടത്തി സംഘം രക്ഷപ്പെട്ടതും നാടകമാണോ എന്നും പൊലീസ് സംശയിക്കുന്നു.
 
ചെറിയ ബന്ധങ്ങളും ഇടപാടുകളും രവി പൂജാരിയുടെ സംഘം കൈകാര്യം ചെയ്യില്ല. ലീന മരിയ പോള്‍ നേരത്തെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്നു എന്നതും പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി നേതാക്കളുടെ വായിൽ തുണി തിരുകി വയ്ക്കണമെന്ന് നിതിൻ ഗഡ്ഗരി