Publish Date: Tue, 01 May 2018 (09:08 IST)
Updated Date: Tue, 01 May 2018 (09:09 IST)
കോവളത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയോട് മോശമായി പെരുമാറിയിരുന്നുവെന്ന് കസ്റ്റഡിയിൽ ഉള്ളവർ പൊലീസിന് മൊഴി നൽകി. ലിഗയുടെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലിരിക്കുന്ന
ഉദയൻ, രമേശ് എന്നിവരാണ് ഇക്കാര്യം പൊലീസിനോട് വ്യക്തമാക്കിയത്.
ലിഗ കടല്‍തീരത്തേക്ക് നടന്നുവരുന്നത് കണ്ടു. ഇവരോട് സിഗരറ്റ് ചോദിച്ചെങ്കിലും തന്നില്ല. പിന്നീട്, ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടപ്പോള്‍ കേട്ടില്ലെന്ന് നടിച്ച് നടന്നകലുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ലിഗയുടെ മ്രതദേഹത്തിന് നല്ല പഴക്കമുണ്ടായിരുന്നു. മാർച്ച് പതിനാലിനാണ് ഇവരെ കാണാതായത്. അന്ന് തന്നെ ഇവർ കൊലചെയ്യപ്പെട്ടുവെന്നും പൊലീസ് പറയുന്നു. ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴുത്ത് ഞെരിച്ചതിന്റെ ഭാഗമായി ഈ ഭാഗത്തെ തരുണാസ്ഥിയിൽ പൊട്ടലേറ്റിട്ടുണ്ട്. ആഴത്തിലുള്ള മൂന്ന് മുറിവുകള്‍ കഴുത്തിലും രണ്ട് കാലുകളിലുമായി ഉണ്ട്. ബലപ്രയോഗം പ്രതിരോധിക്കുമ്പോഴുള്ള മുറിവുകൾ പോലെയാണിതെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ലിഗയുടെ കഴുത്തിലെ സൂക്ഷ്മഞരമ്പുകൾക്ക് ക്ഷതമേറ്റിട്ടുണ്ട്. അവിടത്തെ രക്തം കട്ടപിടിച്ചു കിടക്കുകയുമാണ്. കഴുത്തിൽ അമർത്തിപിടിച്ചപ്പോൾ കാലുകൾ നിലത്തുരച്ചതു പോലെയുള്ള മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പീഡന ശ്രമത്തിനിടെ മൽപ്പിടുത്തത്തിൽ ലിഗ കൊല്ലപ്പെട്ടിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം.
മരണത്തിന് മുമ്പ് ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ ലഹരി ഉണ്ടായിരുന്നതായും ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നു. ലിഗയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്മാരും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി പ്രകാശ് വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു.