Publish Date: Fri, 11 Jan 2019 (08:19 IST)
Updated Date: Fri, 11 Jan 2019 (08:21 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ നൂറുകണക്കിനു യുവതികൾ ദർശനം നടത്തിയെന്നും ഇനിയും നടത്തുമെന്നും പൊലീസ് അവർക്ക് സംരക്ഷണം നൽകുമെന്നും മന്ത്രി എം.എം.മണി. കൊട്ടാരക്കരയിൽ അബ്ദുൽ മജീദ് രക്തസാക്ഷിത്വ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. വേണമെങ്കിൽ അമ്പതിനായിരം യുവതികളെ കെട്ടുകെട്ടിച്ച് ശബരിമലയിൽ കൊണ്ടുപോകാൻ സിപിഎമ്മിന് കഴിയും. തടയാൻ ഒരുത്തനും വരില്ല. പക്ഷേ അതു സിപിഎമ്മിന്റെ പണിയല്ല. വേണ്ടവർ ശബരിമലയിൽ പോകട്ടെ. - മന്ത്രി പറഞ്ഞു.
സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണ്. തന്ത്രി ലൗകിക ജീവിതം നയിക്കുന്നയാളാണ്. ഭാര്യയും മക്കളും ഉണ്ട്. എന്നിട്ട് അയ്യപ്പനു വല്ലതും സംഭവിച്ചോ? അയ്യപ്പൻ മാത്രമല്ല ശബരിമലയിൽ മാളികപ്പുറവും ഉണ്ട്. പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമല – മന്ത്രി പറഞ്ഞു.