Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരുന്നിനൊപ്പം നിര്‍ദ്ദേശങ്ങളും; ഡോക്‌ടര്‍മാരുടെ മരുന്നു കുറിപ്പടി സ്മാര്‍ട്ട് ആകുന്നു

കേരളത്തിലെ ശിശു - മാതൃ മരണ നിരക്കുകള്‍ കുറയ്ക്കാന്‍ യുനിസെഫും ഐഎംഎയും കൈ കോര്‍ക്കുന്നു

മരുന്നിനൊപ്പം നിര്‍ദ്ദേശങ്ങളും; ഡോക്‌ടര്‍മാരുടെ മരുന്നു കുറിപ്പടി സ്മാര്‍ട്ട് ആകുന്നു
കോഴിക്കോട് , ശനി, 30 ഏപ്രില്‍ 2016 (11:41 IST)
കേരളത്തിലെ അലോപ്പതി ഡോക്‌ടര്‍മാര്‍ മരുന്നിനൊപ്പം ഇനി രോഗപ്രതിരോധത്തിനുള്ള കരുതല്‍ നിര്‍ദ്ദേശങ്ങളും മരുന്നു കുറിപ്പടിയില്‍ എഴുതും. സംസ്ഥാനത്തെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്‌ഷ്യത്തോടെയാണ് യുനിസെഫും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) കേരളഘടകവും ചേര്‍ന്ന് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. സാധാരണയായി മരുന്നുകളും പരിശോധനാ നിര്‍ദ്ദേശങ്ങളും മാത്രമേ മരുന്നു കുറിപ്പടിയില്‍ ഡോക്‌ടര്‍മാര്‍ എഴുതാറുള്ളൂ. ഇതോടൊപ്പം, രോഗങ്ങളെ ചെറുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി പുതിയ പദ്ധതിയുടെ ഭാഗമായി മരുന്നു കുറിപ്പടിയില്‍ ഇനി ഇടം പിടിക്കും. കേരളത്തിലെ ജനങ്ങളില്‍ ആരോഗ്യപരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്‌ടര്‍മാര്‍ മരുന്നിനൊപ്പം കൌണ്‍സിലിംഗും നല്കുകയാണ് ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ ലക്‌ഷ്യമിടുന്നത്.
 
വിവിധ മെഡിക്കല്‍ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വിധമാവും ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഗര്‍ഭിണികള്‍ക്ക് അയണ്‍ ടാബ്‌ലറ്റ് എഴുതുന്നതിനൊപ്പം ആരോഗ്യമുള്ള കുഞ്ഞിനായും സുരക്ഷിത പ്രസവത്തിനും ഇരുമ്പ് ധാരാളമായുള്ള ഇലക്കറികളും പയറുവര്‍ഗങ്ങളും കഴിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാവും ഗൈനക്കോളജിസ്റ്റ് കുറിക്കുക. അതേസമയം, 13 രോഗങ്ങളെ പ്രതിരോധിക്കാന്‍ കുഞ്ഞിന് ജനനസമയം, ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസം, ഒന്‍പതാം മാസം എന്നിങ്ങനെ ആദ്യവര്‍ഷം അഞ്ചുതവണ പ്രതിരോധ കുത്തിവെപ്പ് നല്കുക എന്നതി പോലെയുള്ള നിര്‍ദ്ദേശങ്ങളാവും ശിശുരോഗവിദഗ്‌ദന്റേത്.
 
ഇതോടൊപ്പം, മുലയൂട്ടലിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടുന്ന ബോധവല്‍ക്കരണ സന്ദേശങ്ങളും ഡോക്‌ടര്‍മാര്‍ മരുന്നു കുറിപ്പടിയില്‍ ഉള്‍പ്പെടുത്തും. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്കുക, ആദ്യ ആറുമാസം കുട്ടിക്ക് മുലപ്പാലല്ലാതെ മറ്റൊന്നും (തേനോ, പശുവിന്‍ പാലോ, ഒരു സ്പൂണ്‍ വെള്ളം പോലും) കൊടുക്കാതിരിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദ്ദേശങ്ങളും ഡോക്‌ടര്‍മാര്‍ നല്കും.
 
രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും പദ്ധതിയുടെ ഭാഗമാണ്. വൃത്തിയാക്കാത്ത കൈപ്പത്തിയില്‍ 100 കോടി രോഗാണുക്കള്‍ ഉണ്ട്. ഭക്ഷണത്തിനു മുമ്പും പ്രാഥമിക കൃത്യങ്ങള്‍ക്കു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക, കിണറടക്കമുള്ള സ്രോതസുകളില്‍ നിന്ന് എടുത്ത വെള്ളം തിളപ്പിച്ചാറിച്ച ശേഷം മാത്രം കുടിക്കുക, അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വര്‍ഷത്തില്‍ രണ്ടുതവണ വിറ്റാമിന്‍ എ നല്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഇപ്രകാരം കുറിപ്പടിയില്‍ ഉള്‍പ്പെടുത്തും.
 
കോഴിക്കോട് നടന്ന പ്രത്യേക ചടങ്ങില്‍ യുനിസെഫ് കേരള - തമിഴ്‌നാട് വിഭാഗം മേധാവി ജോബ് സഖറിയയും ഐ എം എ കേരള ചാപ്‌റ്റര്‍ പ്രസിഡന്റ് ഡോ എ വി ജയകൃഷ്‌ണനും ചേര്‍ന്ന് യുനിസെഫ് - ഐ എം എ പങ്കാളിത്ത പദ്ധതി പ്രഖ്യാപിച്ചു. യുനിസെഫുമായുള്ള സഹകരണത്തിന്റെ ഭാഗമായി പഠനങ്ങള്‍, ഗവേഷണങ്ങള്‍, ആരോഗ്യ ശില്പശാലകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ഐ എം എ കേരള ചാപ്‌റ്റര്‍ സെക്രട്ടറി ഡോ സാമുവല്‍ കോശി പറഞ്ഞു.
 
ഐ എം എ പൊതുജനാരോഗ്യസമിതി അധ്യക്ഷ ഡോ ബീന, യുനിസെഫ് കമ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റ് സുഗത റോയി, യുനിസെഫ് കണ്‍സള്‍ട്ടന്റുമാരായ ഡോ അയ്യര്‍, ഡോ ശ്രീഹരി, ബേബി അരുണ്‍, ചൈല്‍ഡ് റൈറ്റ്സ് ഒബ്‌സര്‍വേറ്ററി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലി: മുനിസിപ്പല്‍ എഞ്ചിനീയര്‍ അറസ്റ്റില്‍