തദ്ദേശ തിരെഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട് നഗരസഭയിൽ ഭരണം പിടിക്കാൻ കരുനീക്കങ്ങൾ സജീവമാക്കി മുന്നണികൾ. ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഭരണത്തിൽ കയറാൻ അവസരമുണ്ടെങ്കിലും എൽഡിഎഫും യുഡിഎഫും കൈകോർത്ത് ഭരണം തട്ടിപറിക്കുമോ എന്ന ആശങ്കയിലാണ് ബിജെപി ക്യാമ്പ്.
ബിജെപിയെ മാറ്റിനിർത്താൻ സഖ്യത്തിലേർപ്പെട്ടാൽ നിയമസഭാ തിരെഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് യുഡിഎഫ്, എൽഡിഎഫ് ക്യാമ്പുകളിലുള്ളത്. അതിനാൽ തന്നെ സംസ്ഥാന നേതൃത്വത്തിൻ്റെ വിശദമായ വിശകലനങ്ങൾക്ക് ശേഷമാകും ഇരുമുന്നണികളും വിഷയത്തിൽ തീരുമാനമെടുക്കുക. സ്വതന്ത്രനായി ജയിച്ച എച്ച് റഷീദിനെ ചെയർമാൻ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും പിന്തുണച്ചാൽ ബിജെപിയെ തടയാമെന്നും ഒപ്പം പരസ്യമായ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്നും എൽഡിഎഫും യുഡിഎഫും ചിന്തിക്കുന്നുണ്ട്.
ബിജെപി ഭരണത്തിൽ വരാതിരിക്കാൻ മതേതരചേരികൾ ഒന്നിക്കണമെന്ന് വി കെ ശ്രീകണ്ഠൻ എം പി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതേ നിലപാടാണ് പാലക്കാട് ഡിസിസി പ്രസിഡൻ്റായ എ തങ്കപ്പനും എടുത്തിട്ടുള്ളത്.അതേസമയം പാർട്ടിതല ചർച്ചകൾക്ക് ശേഷം തീരുമാനമുണ്ടാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറയുന്നത്. അതേസമയം എൽഡിഎഫ്- യുഡിഎഫ് ക്യാമ്പിലെ ഈ നീക്കങ്ങളെ രൂക്ഷഭാഷയിലാണ് ബിജെപി വിമർശിക്കുന്നത്. പാലക്കാട്ട് മാങ്കൂട്ടം മുന്നണിയെ അധികാരത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ഇ കൃഷ്ണദാസ് ആരോപിച്ചു. ജനവിധിയെ അവിഹിത കരാറിലൂടെ മറിച്ചിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.