Publish Date: Wed, 16 Jun 2021 (15:36 IST)
Updated Date: Wed, 16 Jun 2021 (15:38 IST)
തിരെഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം തിരെഞ്ഞെടുപ്പിന് മുൻപ് പലയിടത്തും പറഞ്ഞുവെങ്കിലും സ്വന്തം പാർട്ടിക്കാർ പോലും തന്നെ വിശ്വസിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിജെപി-സിപിഎം ബന്ധത്തെ പറ്റി തിരെഞ്ഞെടുപ്പിന് മുൻപ് പലയിടത്തും ഞാൻ പറഞ്ഞിരുന്നു. എന്നാൽ സ്വന്തം പാർട്ടിക്കാർ പോലും എന്നെ വിശ്വസിച്ചില്ല. തെരഞ്ഞെടുപ്പിന് ശേഷം അത് ശരിയെന്ന് തെളിഞ്ഞു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം ആണ് ഇതിന് ഉദാഹരണം. ഈ അവിശുദ്ധ ബന്ധത്തിലുണ്ടായ ജാരസന്തതിയാണ് രണ്ടാം പിണറായി സർക്കാരെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്ന് പോയതെന്നും ചര്‍ച്ചയും സംവാദവും എന്ന ശൈലിയാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി താൻ പിന്തുടര്‍ന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നുമുള്ള വിടവാങ്ങൽ പ്രസംഗത്തിലാണ് മുല്ലപ്പള്ളിയുടെ പരാമർശം.