Publish Date: Wed, 08 Jun 2022 (10:36 IST)
Updated Date: Wed, 08 Jun 2022 (10:38 IST)
നാഗർകോവിൽ: വീട്ടിൽ ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും കൊന്ന ശേഷം പതിനാറു പവന്റെ സ്വർണ്ണാഭരണം കവർന്നു. കന്യാകുമാരി ജില്ലയിലെ വെള്ളിച്ചന്തയിലെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം സംഭവം നടന്നത്. മുട്ടം സ്വദേശി തെരേസാമ്മാൾ (90), മകൾ പൗലിൻ മേരി (48) എന്നിവരാണ് അക്രമികളുടെ തലയ്ക്കടിയേറ്റ് മരിച്ചത്.
ആൾ താമസം കുറഞ്ഞ പ്രദേശത്താണ് ഇവരുടെ വീട്. പൗലിൻ മേരിയുടെ ഭർത്താവ് ആന്റോ ആന്റണിയും തെരേസാമ്മാളിന്റെ മൂത്ത പുത്രൻ അലനും വിദേശത്ത് മത്സ്യബന്ധനത്തിലാണുള്ളത്. ഇളയ മകൻ ആരോൺ ചെന്നൈയിൽ സ്വകാര്യ കോളേജിലും പഠിക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന് തുടർന്ന് അടുത്ത ബന്ധുക്കളെ വിളിച്ചു കാര്യം പറഞ്ഞു. അവർ വന്നു വാതിൽ തകർത്തു നോക്കിയപ്പോഴാണ് രണ്ട് പേരും മരിച്ച വിവരം അറിഞ്ഞത്
തെരേസാമ്മാളിന്റെ ആണ് പവൻ മാലയും പൗലിൻ മേരിയുടെ പതിനൊന്നു പവന്റെ മാലയും മാത്രമാണ് കവർന്നത്. ഇവരുടെ വളയും കമ്മലും മോഷ്ടിച്ചിട്ടില്ല. ഇത് കൂടാതെ അലമാരയിൽ 70 പവന്റെ ആഭരണങ്ങളും ഉണ്ടായിരുന്നതും മോഷ്ടിച്ചിട്ടില്ല. പോലീസ് കേസെടുത്ത് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.